പശുക്കള്‍ക്കും വേണം മഴക്കാലരക്ഷ ; ശ്രദ്ധിക്കാന്‍ പത്തുകാര്യങ്ങള്‍

തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-06-05

1- തൊഴുത്തില്‍ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് മഴക്കാലപരിപാലനത്തില്‍ മുഖ്യം. തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കണം. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോണ്‍ക്രീറ്റ് ചെയ്ത് നികത്തണം. സാധ്യമെങ്കില്‍ തറയില്‍ റബര്‍ മാറ്റ് വാങ്ങി വിരിക്കണം. ജൈവമാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കണം.  ബ്ലീച്ചിങ് പൗഡര്‍ അല്ലെങ്കില്‍ കുമ്മായം വിതറി രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് തൊഴുത്തിലെയും പരിസരത്തെയും വഴുക്കല്‍ കുറയ്ക്കാന്‍ സഹായിക്കും.

2- തൊഴുത്തിലും പരിസരത്തും വളക്കുഴിയിലും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകാനുള്ള സാധ്യത തടയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങള്‍ മഴക്കാലത്ത് ക്ഷീരകര്‍ഷകരെ വലയ്ക്കുന്നതിന്റെ പ്രധാനകാരണം തൊഴുത്തിന് പരിസരത്ത് പെരുകുന്ന കൊതുകുകളാണ്. അതിരാവിലെയെല്ലാം കറവക്കായി തൊഴുത്തിലെത്തുന്ന കര്‍ഷകര്‍ക്ക് കൊതുകുകളുടെ കടി ധാരാളമായി ഏല്‍ക്കുകയും രോഗസാധ്യത കൂടുകയും ചെയ്യും. കര്‍ഷകര്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും ഇവ രോഗങ്ങള്‍ പടര്‍ത്തും. അതിനാല്‍ തൊഴുത്തിന് പരിസരത്തെ കൊതുക് നശീകരണത്തിന് മുന്തിയ പരിഗണന നല്‍കണം. മാത്രമല്ല എലിപ്പനി അടക്കം പകരുന്ന സമയമായതിനാല്‍ തൊഴുത്തിലും പുല്‍കൃഷിയിടങ്ങളിലും കൃഷിപ്പണികളില്‍ ഏര്‍പ്പെടുമ്പോള്‍ കാലില്‍ ഗംബൂട്ട് ധരിക്കാനും ശ്രദ്ധിക്കണം. തീറ്റത്തൊട്ടിയില്‍ രാത്രികാലങ്ങളില്‍ കാലിതീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കുന്നത് എലികളെ ആകര്‍ഷിക്കും, അതിനാല്‍ തീറ്റത്തൊട്ടി അവശിഷ്ടങ്ങള്‍ ബാക്കി വരാതെ വൃത്തിയാക്കി സൂക്ഷിക്കണം.

3- തൊഴുത്തിലെ വൈദ്യുതിബന്ധങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ വരുന്ന അശ്രദ്ധയും ജാഗ്രതക്കുറവും പശുക്കളുടെ മാത്രമല്ല ക്ഷീരകര്‍ഷകനും അപകടമുണ്ടാക്കും. മഴക്കാലത്ത് ഇത്തരം അപകടങ്ങളുടെ നിരക്ക് പൊതുവെ കൂടുതലാണ്.  ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ തൊഴുത്തില്‍ സ്ഥാപിക്കരുത്. ചെറിയ ക്ഷീരസംരംഭങ്ങളില്‍ വീടുകളില്‍ നിന്ന് അശ്രദ്ധയോടെ വയര്‍ വലിച്ച് തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ലൈറ്റ് ഇടുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വയറിന്റെ ഇന്‍സുലേഷന്‍ കാലപ്പഴക്കം കൊണ്ടോ ഉരഞ്ഞോ നഷ്ടപ്പെടാം. ഇന്‍സുലേഷന്‍ നഷ്ടമായ വയറുകള്‍ വലിയ അപകടമുണ്ടാക്കും. വയറിനു താങ്ങുനല്‍കുന്ന കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും അപകടമുണ്ടാക്കും. വൈദ്യുതി വയറുകളുടെ ഇന്‍സുലേഷനും കണക്ഷന്‍ വയറുകളുടെ ക്ഷമതയും പ്രത്യേകം ഉറപ്പാക്കണം. വൈദ്യത വയറുകളുടെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആ വയര്‍ മാറ്റി പുതിയത് ഘടിപ്പിക്കുക. പ്ലാസ്റ്റിക്ക് പൈപ്പിലൂടെ സുരക്ഷ ഉറപ്പാക്കി കൃത്യമായി വയര്‍ വലിക്കാന്‍ ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധി വരെ തടയാം.

4- സൂക്ഷിച്ചുവച്ച തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. കാലിത്തീറ്റയ്ക്കും വൈക്കോലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാസം, തീറ്റയുടെ പുറത്ത് വെള്ളനിറത്തില്‍ കോളനികളായി വളര്‍ന്നിരിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാമാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റതിന്റെ സൂചനകള്‍. നനഞ്ഞതോ പൂപ്പല്‍ ബാധിച്ചതോ കട്ടകെട്ടിയതോ ആയ തീറ്റകള്‍ ഒരു കാരണവശാലും പശുക്കളടക്കമുള്ള വളര്‍ത്തുജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റ ചാക്കുകള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറി മരപ്പലകയുടെ മുകളിലോ പ്ലാസ്റ്റിക് ട്രേയിലോ സൂക്ഷിക്കണം. കാലിത്തീറ്റ സൂക്ഷിക്കാനുള്ള പ്രത്യേകം ഫൈബര്‍ / പ്ലാസ്റ്റിക് ചട്ടക്കൂടുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. തീറ്റ ചാക്കുകള്‍ക്ക് മുകളില്‍ തണുത്ത കാറ്റോ മഴചാറ്റലോ ഏല്‍ക്കാതെ ശ്രദ്ധിക്കണം. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റ ചാക്കില്‍ നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. തീറ്റ നനയാന്‍ ഇടയായാല്‍ വെയിലത്ത് ഉണക്കി എത്രയും വേഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

5- ബാഹ്യആന്തര പരാദങ്ങള്‍ പെരുകാന്‍ ഏറ്റവും അനുകൂലമായ സമയമാണ് മഴക്കാലം. മഴ ശക്തമാവുന്നതിന് മുന്‍പായി ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. വെള്ളകെട്ടുകള്‍ക്കോ വയല്‍ പ്രദേശങ്ങള്‍ക്ക് സമീപമോ ആണ് പശുവളര്‍ത്തുന്നതെങ്കില്‍ പണ്ടപ്പുഴുവിനെ തടയാനുള്ള മരുന്ന് പ്രത്യേകം നല്‍കണം. മുടന്തന്‍പനി അടക്കമുള്ള രോഗങ്ങള്‍ പശുക്കളിലേക്ക് പകര്‍ത്തുന്നത് ബാഹ്യപരാദങ്ങളായ കൊതുകുകളും കടിയീച്ചകളുമാണ്. ഈച്ചകളെ അകറ്റുന്ന ലേപനങ്ങള്‍ പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. ബാഹ്യപരാദനാശിനികളായ ലേപനങ്ങള്‍ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.

6- തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പന്‍ , മുടന്തന്‍ പനി , തൈലേറിയ, അനാപ്ലാസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. ന്യൂമോണിയ, കോക്‌സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ മഴക്കാലത്ത് കാണുന്ന പ്രധാന രോഗങ്ങള്‍. പാലുല്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് , തീറ്റയെടുക്കാന്‍ മടി, പനി, എഴുന്നേല്‍ക്കാനും നടക്കാനുമുള്ള പ്രയാസം, ആയാസപെട്ടുള്ള ശ്വാസോച്ഛാസം, വയറിളക്കം തുടങ്ങി രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വിദഗ്ധ സേവനം തേടണം. പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി കരള്‍ ഉത്തേജന മിശ്രിതങ്ങളും ധാതു ജീവക മിശ്രിതങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കുകയും വേണം.

7- മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് കറവപ്പശുക്കളിലെ അകിടുവീക്കം. രോഗസാധ്യത കുറയ്ക്കാന്‍ പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. അകിടുവീക്കസാധ്യത കുറയ്ക്കാന്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു നുള്ള് പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവക്കാരന്റെ കൈകളും കറവയന്ത്രങ്ങളുടെയും ശുചിയാക്കേണ്ടതും പ്രധാനം തന്നെ. പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. കറവയ്ക്കു ശേഷം മുലക്കണ്ണുകള്‍ അടയുന്നത് വരെ ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്പം ഖരാഹാരം നല്‍കാം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. പാല്‍ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. തറയില്‍ കിടക്കുമ്പോള്‍ പാല്‍ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം . ഫോസ്ഫറസ് മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം.  മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ ക്ഷീരകര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. 

8- അകിടുവീക്കനിര്‍ണയ കിറ്റ് ഉപയോഗിച്ച് ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും അകിടുവീക്കനിര്‍ണയ പരിശോധന നടത്തുന്നത് പാലിന്റെ മണവും രുചിയും നിറവും വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ ഒന്നും പുറമെ പ്രകടമാവാത്ത നിശബ്ദ (സബ് ക്ലിനിക്കല്‍) അകിടുവീക്കം തിരിച്ചറിയാന്‍ കര്‍ഷകരെ സഹായിക്കും. നിശബ്ദ അകിടുവീക്കം കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് പൊടി 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവില്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നത് രോഗം തടയാന്‍ ഫലപ്രദമാണ്. അകിടിനും പാലിനും വരുന്ന ഏത് മാറ്റവും അകിടുവീക്കത്തിന്റെ സൂചനയാണെന്ന് മനസ്സിലാക്കുക. അകിടുവീക്കത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പാല്‍ മുഴുവന്‍ കറന്നൊഴിവാക്കുകയാണ് പ്രഥമശുശ്രൂഷ . തുടര്‍ന്ന് സ്വയം ചികിത്സകള്‍ക്ക് മുതിരാതെ വേഗം ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

9- പരുപരുത്തതും നനഞ്ഞിരിക്കുന്നതും ചളി നിറഞ്ഞതുമായ തറയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും കുളമ്പിന്റെ അടിഭാഗത്ത് പഴുപ്പിനും സാധ്യതയുണ്ട്. കുളമ്പുവേദന മൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ആന്റിബയോട്ടിക് ലേപനങ്ങള്‍ പുരട്ടണം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 5 % തുരിശ് ലായനിയിലോ 2 % ഫോര്‍മലിന്‍ ലായനിയിലോ 20 മിനിട്ട് നേരം കുളമ്പുകള്‍ മുക്കി വച്ച് ഫൂട്ട് ഡിപ്പ് നല്‍കുന്നതും കുളമ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നതും കുളമ്പുചീയല്‍ തടയാന്‍ ഫലപ്രദമാണ്.

10- അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങളില്‍ നിന്നും ക്ഷീരസംരംഭത്തെ സാമ്പത്തിക സുരക്ഷിതമാക്കുന്നതിനായി പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. കാലാവധി തീരാറായ കന്നുകാലി ഇന്‍ഷുറന്‍സ് പോളിസികള്‍ യഥാവിധി പുതുക്കുന്നതില്‍ വന്ന അശ്രദ്ധ കാരണം പിന്നീട് നിരാശപ്പെടേണ്ടി വന്ന നിരവധി കര്‍ഷകരുണ്ട്. കാലാവധി തീരാറായതും കഴിഞ്ഞതുമായ കഴിഞ്ഞ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതില്‍ പ്രത്യകം ശ്രദ്ധിക്കണം. നിലവില്‍ മൃഗസംരക്ഷണവകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇല്ല , മില്‍മ ക്ഷീരസഹകരണസംഘങ്ങളുമായി സഹകരിച്ച് പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് സ്വന്തം നിലയില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കാവുന്നതുമാണ്.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs