വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യവും പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രോഗവ്യാപനം തടയാന്‍ വൈറസ് വാഹകരായ വവ്വാലുകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കും എന്ന ശാസ്ത്രവസ്തുത നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-09-25

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി തീരുമാനം എടുത്തിട്ടുണ്ട് '- നിപ രോഗഭീഷണി നിലനില്‍ക്കുന്ന മേഖലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് ചാനല്‍ റിപ്പോര്‍ട്ടറോട് ഇന്ന് പങ്കുവെച്ച അഭിപ്രായമാണിത്.  'പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ യാതൊരു ദയയുമില്ലാതെ ആ പ്രദേശത്തുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും സര്‍ക്കാര്‍ കൊന്നൊടുക്കും, അതുപോലെ  പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ വളര്‍ത്തുപന്നികളെയും.അങ്ങനെയെങ്കില്‍  നിപ പരക്കുന്ന സ്ഥലങ്ങളിലെ വവ്വാലുകളെ കൊന്നൊടുക്കാന്‍ എന്തിനു മടിക്കണം ?'- ഒരു സാമൂഹ്യ മാധ്യമപേജില്‍ കണ്ട മറ്റൊരു അഭിപ്രായമാണിത്.

സംസ്ഥാനത്ത് നിപ രോഗം വീണ്ടും പൊട്ടി പുറപ്പെട്ട സാഹചര്യത്തില്‍ വൈറസിന്റെ സ്രോതസ് എന്ന് വിലയിരുത്തപ്പെടുന്ന വവ്വാലുകളോട് ഒരു ഭീതി പൊതുവെ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വവ്വാലുകളെ ഭയപ്പെടുത്തി അകറ്റാനും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കേള്‍ക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള നിപ ബാധകളില്‍ ഓരോന്നിലും ആദ്യത്തെ രോഗിക്ക്  വവ്വാലുകളില്‍ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായത് എന്ന് വിലയിരുത്തുന്ന അനേകം ഗവേഷണ പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ പല പ്രദേശങ്ങളിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യവും പലപ്പോഴായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രോഗവ്യാപനം തടയാന്‍ വൈറസ് വാഹകരായ വവ്വാലുകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കും എന്ന ശാസ്ത്രവസ്തുത നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

 വവ്വാലുകളുടെ സംഹാരമല്ല പരിഹാരം

ഇതുവരെ നടന്ന ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവര്‍ത്തിത്വത്തിന്റെയും നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ ഉയര്‍ന്ന സാന്നിധ്യമുള്ളതിന്റെയും തെളിവുകളും, നിപ പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പും നമുക്ക് നല്‍കുന്നുണ്ട്.  നിപ വൈറസ് മാത്രമല്ല പരിണാമപരമായി തന്നെ മറ്റനേകം വൈറസുകളുടെ പ്രകൃത്യായുള്ള സംഭരണികളാണ് വവ്വാലുകള്‍. എബോള, മെര്‍സ് കൊറോണ അടക്കം മഹാമാരിയായി പടര്‍ന്ന പല പകര്‍ച്ചവ്യാധികളുടെയും വരവ് വവ്വാലുകളില്‍ നിന്നായിരുന്നു. വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്ത് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. വവ്വാലുകളെ അവയുടെ ആവാസ കേന്ദങ്ങളില്‍ നിന്ന് ഭയപ്പെടുത്തി അകറ്റുന്നതും വലിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുന്നതും രോഗസാധ്യത കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍  ശ്രമിക്കുന്നതും കൂടുതല്‍ അപകടം ചെയ്യും. ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വാസസ്ഥാനങ്ങള്‍ നശിപ്പിക്കുന്നതുമടക്കമുള്ള ഏതൊരു സമ്മര്‍ദ്ദവും വവ്വാലുകളില്‍ അതുവരെ നിശബ്ദം പാര്‍ത്തിരുന്ന വൈറസുകള്‍ പെരുകാനും അവയുടെ ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുമുള്ള സാധ്യതയും സാഹചര്യവും കൂട്ടും. ഇത് രോഗവ്യാപന സാധ്യത കൂട്ടും.

മലേഷ്യയില്‍ ഉണ്ടായ ചരിത്രത്തിലെ ആദ്യ നിപ വ്യാപനത്തില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. മലേഷ്യയില്‍ 1998-99 കാലഘട്ടത്തില്‍ നിപ വൈറസ് ആദ്യമായി എങ്ങനെ മനുഷ്യരിലേക്കെത്തി എന്ന ചോദ്യത്തിന് ഉത്തരം തേടിയ ശാസ്ത്രപഠനങ്ങള്‍ വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നീ രണ്ട് ഉത്തരങ്ങളിലാണ് ഒടുവിലെത്തിയത്. നിപ വൈറസ് രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കൃഷിക്കും പള്‍പ്പിനും വേണ്ടി വന്‍തോതിലായിരുന്നു മലേഷ്യയില്‍ വനനശീകരണം നടന്നത്. വനം കൈയ്യേറ്റവും നശീകരണവും വനങ്ങളിലെ മഹാമരങ്ങളില്‍ ചേക്കേറി ജീവിച്ചിരുന്ന പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു എന്നാണ് മലേഷ്യയിലെ നിപ ബാധയെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എല്‍നിനോ എന്നകാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. ആവാസകേന്ദ്രവും (റൂസ്റ്റിങ്) ആഹാരസ്രോതസ്സും നഷ്ടമായ റ്റീറോപസ് വലിയ പഴംതീനി വവ്വാലുകള്‍ തീരപ്രദേശങ്ങളില്‍ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങള്‍ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് കൂട്ടമായി പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുകയും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളില്‍ അഭയം തേടുകയുമുണ്ടായി. അതുവരെ വവ്വാലുകളുടെ ശരീരത്തില്‍ നേരിയ അളവില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഏല്‍പ്പിക്കാതെ സഹവര്‍ത്തിത്വത്തോടെ പാര്‍ത്തിരുന്ന അനേകം വൈറസുകളില്‍ ഒന്നായ നിപ വൈറസുകള്‍, ആഹാരവും ആവാസവും നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലാവുകയും പലായന ഭീതിയില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ചെയ്ത വവ്വാലുകളില്‍ എളുപ്പം പെരുകി. വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര്‍, ശുക്ലം എന്നീ സ്രവങ്ങളിലൂടെയെല്ലാം വിനാശകാരികളായ വൈറസുകള്‍ പുറത്തെത്തി. ഒരേ ചുറ്റുപാടില്‍ നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടാവുകയും വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ പന്നികള്‍ ആഹാരമാക്കുകയും ചെയ്തതോടെ  വവ്വാലുകളില്‍ നിന്നും നിപ വൈറസുകള്‍ വളര്‍ത്തുപന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മലേഷ്യയില്‍ ഉണ്ടായ ശാസ്ത്ര ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നിപ വ്യാപനത്തില്‍ നൂറില്‍ അധികം ആളുകളാണ് മരണപ്പെട്ടത്.

വവ്വാലുകളെ കൂട്ടമായി ഉന്മൂലനം ചെയ്യുന്ന നടപടി  പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുമെന്ന വസ്തുതയെ ബലപ്പെടുത്തുന്ന വേറെയും ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. 2013 - ല്‍  ഗിനിയയില്‍ എബോള പൊട്ടിപുറപ്പെട്ടപ്പോള്‍ വൈറസിന്റെ ഉല്‍ഭവത്തെ കുറിച്ച് പഠിക്കാന്‍ എത്തിയ ഗവേഷകസംഘത്തോട് പ്രദേശത്തെ കുട്ടികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നതും അടുത്തിടെ തീയിട്ട്  നശിപ്പിച്ചതുമായ ഒരു വലിയ മരത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. വലുതും ചെറുതുമായ വവ്വാലുകള്‍ ധാരാളമായി ചേക്കേറി പാര്‍ത്തിരുന്ന ആവാസവ്യവസ്ഥകളില്‍ ഒന്നായിരുന്നു ആ മഹാമരം. ആ മരം തീയിട്ട് നശിപ്പിച്ചതോടെ അതില്‍ പാര്‍ത്തിരുന്ന വവ്വാലുകള്‍ വാസസ്ഥാനം നഷ്ടപെട്ട് പലവഴിക്കും പറന്നു. കുറെയെണ്ണം ചത്തുവീണു . ആഹാരവും അഭയസ്ഥാനവും നഷ്ടപ്പെട്ട്  ശരീരസമ്മര്‍ദ്ദത്തിലായതും ചത്തുവീണതുമായ വവ്വാലുകളില്‍ നിന്നും പുറത്തെത്തിയ എബോള വൈറസുകള്‍ മനുഷ്യരിലേക്ക് പകര്‍ന്നതും മനുഷൃരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അതിതീവ്രരോഗമായി മാറി വന്‍കരയിലാകെ പടര്‍ന്നതും മഹാമാരിയായി രൂപം പൂണ്ടതും വളരെ വേഗത്തിലായിരുന്നു. അതുകൊണ്ട് തന്നെ വവ്വാലുകളെ ഉന്മൂലനം ചെയ്യുക എന്ന അപക്വ മാര്‍ഗങ്ങളല്ല  നിപ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. വവ്വാലുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥകള്‍ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമേഖലകളില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നതും ഈ അവസരത്തില്‍ ഓര്‍ക്കണം.

വവ്വാലുകള്‍ കര്‍ഷകമിത്രം

വൈറസുകളുടെ നിശബ്ദവാഹകരാണെങ്കിലും വലിയ ഉപകാരികള്‍ കൂടിയാണ് വവ്വാലുകള്‍. പഴങ്ങള്‍ തിന്നു ജീവിക്കുന്ന വവ്വാലുകള്‍ കൃഷിയിടങ്ങളിലെ  വിളവുകള്‍ നശിപ്പിക്കുന്നുണ്ടെന്ന പ്രശ്‌നം ഉണ്ടെങ്കിലും അനേകമിനം സപുഷ്പി സസ്യങ്ങളുടെ പ്രധാന  പരാഗണസഹായി വവ്വാലുകള്‍ ആണ്. ഭാരമുള്ള പഴങ്ങള്‍ കൊത്തികൊണ്ടുപോയി വിശ്രമസ്ഥലത്ത് നിന്നും തിന്ന് അതിന്റെ വിത്തുകള്‍ അവിടെ ഉപേക്ഷിച്ച് വിത്ത് വിതരണത്തിനും വവ്വാലുകള്‍ പങ്കുവഹിക്കുന്നു.  ഉപദ്രവകാരികളായ കീടങ്ങളെ കൊന്നുതീര്‍ത്ത് അവയുടെ എണ്ണം കൂടാതെ  നിയന്ത്രിക്കുന്നതിലും വവ്വാലുകള്‍ക്ക് വലിയ പങ്കുണ്ട്. വവ്വാലുകളുടെ വംശം നശിച്ചാല്‍ പല സപുഷ്പി സസ്യങ്ങള്‍ക്കും ഒപ്പം വംശനാശം വരാമെന്നും വിളയുല്‍പ്പാദനം കുറയാം എന്നും കാര്‍ഷിക ഗവേഷകര്‍ വിലയിരുത്തുന്നു. ചുരുക്കത്തില്‍ വലിയ കര്‍ഷകമിത്രങ്ങള്‍ കൂടിയാണ് വവ്വാലുകള്‍ എന്ന് ചുരുക്കം.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs