കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

ഏതുസമയത്തും ആവശ്യമുള്ള ഏതു പച്ചക്കറിയും തോട്ടത്തില്‍ നിന്നു ലഭിക്കുമെന്നതാണ് എന്റെ കൃഷിയുടെ വിജയമെന്നു രൂപ ആത്മവിശ്വാസത്തോടെ പറയുന്നു.

By നൗഫിയ സുലൈമാന്‍
2023-08-12

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന വരുമാനമൊക്കെ ലഭിച്ചിരുന്ന ജോലി വരെ ഉപേക്ഷിച്ച് അവള്‍ നടന്നത് കൃഷിയുടെ ലോകത്തിലേക്കായിരുന്നു. രൂപ ജോസ് എന്ന പഴയ കൊല്‍ക്കത്തക്കാരി എറണാകുളം തേവയ്ക്കലിലെ വീട്ടിലും മട്ടുപ്പാവിലും പറമ്പിലുമൊക്കെയാണ് കൃഷി ചെയ്യുന്നത്.  

ആദ്യപാഠം മാതാപിതാക്കളില്‍ നിന്ന്

അച്ഛന് കോല്‍ക്കത്തയില്‍ അംബുജ സിമന്റ്‌സിലായിരുന്നു ജോലി. പഠനമൊക്കെ അവിടെയായിരുന്നു. അക്കാലത്തൊന്നും കൃഷിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു.  അന്നാളില്‍ നാട്ടില്‍ അച്ഛന്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അവിടെ ചെറിയ തോതില്‍ കൃഷിയുണ്ടായിരുന്നു. അദ്ദേഹം നാട്ടില്‍ പോയി വരുമ്പോഴൊക്കെ ആ പറമ്പില്‍ നിന്നുള്ള കപ്പയുടെ കൊള്ളി കൊണ്ടുവരും. വീട്ടുമുറ്റത്ത് കപ്പയും പൂച്ചെടികളുമൊക്കെ നട്ടിരുന്നു, കൃഷി എന്നു പറയാനാകുമോ എന്നറിയില്ല. കുട്ടിക്കാലത്തെ കൃഷി പരിചയം അതാണെന്നു മാത്രം. വലിയ വളമൊന്നും നല്‍കാതെ അതൊക്കെ നന്നായി പിടിച്ചു. അച്ഛന്‍ നല്ല കര്‍ഷകനായിരുന്നു. നാട്ടില്‍ വന്ന ശേഷം വാഴയും പച്ചക്കറിയുമൊക്കെ അദ്ദേഹം കൃഷി ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് പൂക്കള്‍ ഇഷ്ടമായിരുന്നു, പൂന്തോട്ടമുണ്ടായിരുന്നു അമ്മയ്ക്ക്. ഇവര്‍ ചെറിയ കൃഷി അറിവുകള്‍ പകര്‍ന്നു തന്നിട്ടുണ്ട്. ചാരം വാഴയ്ക്ക് വളമായിടാമെന്നു അച്ഛനും മുട്ടത്തോടും ചായച്ചണ്ടിയും റോസ് ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നു അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. ഇതായിരുന്നു എന്റെ ആദ്യകാല കൃഷി പാഠങ്ങള്‍.

നല്ലതിനെ തെരഞ്ഞ് സ്വന്തം കൃഷി

അച്ഛന്‍ വിആര്‍എസ് എടുത്തതോടെ ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ആ നാട്ടില്‍ ജീവിക്കുമ്പോഴെല്ലാം അച്ഛനും അമ്മയും കേരളത്തിലെ ഭക്ഷണത്തെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. കേരളം എപ്പോഴും നല്ല ഭക്ഷണത്തിന്റെ നാട് എന്നായിരുന്നു എന്റെ മനസില്‍. പക്ഷേ എന്റെ കല്യാണമൊക്കെ കഴിഞ്ഞു സ്വന്തമായി കുടുംബം നോക്കി തുടങ്ങിയപ്പോഴാണ് ഭക്ഷണത്തിനെ ശ്രദ്ധിക്കുന്നത്. അമ്മയും അച്ഛനും പറഞ്ഞ നല്ല പച്ചക്കറികളൊന്നും ലഭിക്കുന്നില്ല, പച്ചക്കറി അരിയുമ്പോള്‍ എന്തോ കട്ടിയുള്ളതായും പാചകം ചെയ്യുമ്പോള്‍ വേവുന്നതിന് കുറേ സമയമെടുക്കുന്നതായും തോന്നി. അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇതരനാടുകളില്‍ നിന്ന് കീടനാശിനിയൊക്കെ അടിച്ചു വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളായതിനാലാണ് രുചി ഇല്ലാത്തതെന്നു തിരിച്ചറിഞ്ഞതോടെയാണ് കൃഷിയിലേക്ക് വരുന്നതെന്നു രൂപ.
ഗ്രോബാഗില്‍ തുടങ്ങി മഴമറയില്‍

കൃഷിയിലേക്കെത്തിയതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്നും അത്ഭുതമാണ് തോന്നുന്നതെന്നു രൂപ പറയുന്നു. കര്‍ഷകയാകുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. വാടകവീട്ടില്‍ താമസിച്ചിരുന്ന നാളുകളിലും ചെറിയ തോതില്‍ കൃഷി ചെയ്തിരുന്നു. തേവയ്ക്കലില്‍ സ്ഥലം വാങ്ങി വീടു വച്ചതിന് ശേഷമാണ് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മട്ടുപ്പാവ് കൃഷിയായിരുന്നു തുടക്കം. 500 രൂപയ്ക്ക് പഞ്ചായത്ത് 25 ഗ്രോ ബാഗ് പച്ചക്കറി വിതരണം ചെയ്യുന്ന സ്‌കീമുണ്ടായിരുന്നു. ആ ഗ്രോബാഗ് പച്ചക്കറികളാണ് ആദ്യമായി കൃഷി ചെയ്തത്. വ്യത്യസ്ത പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ തുടങ്ങി രൂപയുടെ വീടിരിക്കുന്ന 12 സെന്റില്‍ ഇല്ലാത്ത കൃഷികള്‍ ഇല്ല. ഒട്ടുമിക്ക കര്‍ഷകരെ പോലെ മഴമറയും ഗ്രോബാഗും മാത്രമല്ല വലക്കൂട്, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് കൃഷി രീതികളൊക്കെ രൂപ പ്രയോജനപ്പെടുത്തുന്നുണ്ട്. വീടിന്റെ മുകളില്‍ വാട്ടര്‍ബോട്ടില്‍ പ്ലാന്റ്‌സ് ഉണ്ട്. കുടിവെള്ളം കുപ്പിയില്‍ പച്ച നിറം അടിച്ച് പലതും നട്ടിട്ടുണ്ട്. ആറു സെന്റിലാണ് മഴ മറ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ മഴ മറയ്ക്ക് സമീപം കാര്‍ ഷെഡും ഉണ്ട്. കോഴി വളര്‍ത്തലും സമീപത്ത് തന്നെയാണ്. ഇതിനെല്ലാം പുറമേ രണ്ട് മാവുകളും തെങ്ങുമൊക്കെ ഈ പറമ്പിലുണ്ട്. തുടക്കത്തില്‍ പരിചയക്കുറവു കൊണ്ട് അബദ്ധങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. അധികം വൈകാതെ കൃഷി എന്നെക്കൊണ്ട് സാധിക്കുമെന്നൊരു തോന്നിയതോടെ കൃഷിയില്‍ സജീവമാകുകയായിരുന്നുവെന്നും രൂപ വ്യക്തമാക്കി.  

പച്ചക്കറികള്‍ പല വിധം

മത്തന്‍, പടവലം, പീച്ചിങ്ങ, വെണ്ട, കുക്കുംബര്‍, വഴുതന, മുളക്, പയര്‍, ആകാശ വെള്ളരി, പാഷന്‍ ഫ്രൂട്ട്, കരിമ്പ്, പൈനാപ്പിള്‍, വാഴ, പപ്പായ, ചേന, ചേമ്പ്, കാച്ചില്‍, മഞ്ഞള്‍, പൂടപ്പഴം, കാര്‍കൂന്തല്‍ പയര്‍, രാമച്ചം,ഞൊട്ടാഞൊടിയന്‍, വിവിധതരം തുളസികള്‍ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും രൂപ കൃഷി ചെയ്യുന്നുണ്ട്. വെണ്ടയും വഴുതനങ്ങയും മുളക്, ചീരയും പടവലവും പീച്ചിങ്ങയുമൊക്കെ വ്യത്യസ്ത ഇനങ്ങളുണ്ട്. വരിപ്പല പീച്ചില്‍, രാജസ്ഥാനി പീച്ചില്‍ നീളന്‍ വഴുതനങ്ങ, കറുത്ത വഴുതനങ്ങ, ഉണ്ട വഴുതനങ്ങ, വെള്ള വഴുതന തുടങ്ങിയ വ്യത്യസ്തമായ വഴുതന ഇനങ്ങളും തോട്ടത്തിലുണ്ട്.  പടരാത്ത ചെടികളൊക്കെയും മട്ടുപ്പാവിലാണ് നട്ടിരിക്കുന്നത്. പടരുന്ന പച്ചക്കറികളാണ് മഴമറയ്ക്കുള്ളില്‍ കൃഷി ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ വലക്കൂട് കൃഷി (ടവര്‍ ഫാമിങ്ങ്) ചെയ്യുന്നുണ്ട്. വലിയ അളവില്‍ ടവര്‍ ഫാമിങ്ങ് ഇവിടുണ്ട്. നല്ല വിളവും ലഭ്യമാണ്. വലക്കൂടില്‍ ആദ്യമായാണ് ക്യാബേജും ക്വാളിഫ്‌ലവറും ചെയ്യുന്നത്. നേരത്തെ വ്യത്യസ്ത ഇനങ്ങളിലുള്ള മധുരക്കിഴങ്ങാണ് നട്ടിരുന്നത്. കൂര്‍ക്ക, മധുരക്കിഴങ്ങ്, ചീര, മുളക് ഇതൊക്കെ വലക്കൂട് കൃഷിയായി ചെയ്തിട്ടുണ്ട്. സണ്‍ ചോക്ക് എന്ന വിദേശ ഇനം കിഴങ്ങ് ഉണ്ട്. ഇതിന്റെ പൂക്കള്‍ കാണാന്‍ ഭംഗിയുമാണ്. കിഴങ്ങ് മാസലക്കറിയാക്കിയാല്‍ നല്ല രുചിയാണ്. ക്യാബേജ്, ക്വാളിഫ്‌ലവര്‍, ബ്രോക്കോളി തുടങ്ങിയവ ഇപ്പോഴും തോട്ടത്തിലുണ്ട്. ഇവയുടെ സീസണ്‍ അല്ലാത്തതിനാല്‍ വലിപ്പം കുറവായിരിക്കുമെന്നു മാത്രം.

അക്വാപോണിക്‌സും  

മുളക് കൂടുതലും മട്ടുപ്പാവിലാണ് ചെയ്യുന്നത്. ഭൂചലോകിയ, മുന്തിരി മുളക് തുടങ്ങി നിരവധി ഇനം മുളക് കൃഷിയുണ്ട്. വ്‌ലാത്തങ്കര ചീര, പൊന്നാനി വീരന്‍, മെക്‌സിക്കന്‍ ചീര, വേലി ചീര, പിങ്ക് ചീര, അഗതി ചീര തുടങ്ങി വ്യത്യസ്ത ഇനം ചീരകളും തോട്ടത്തിലുണ്ട്.  പ്ലാവ്, പേര, ചാമ്പ, തായ്‌ലന്റ് ചാമ്പ, നാടന്‍ മള്‍ബറി, സ്‌ട്രോബറി, ഡ്രാഗണ്‍ ഫ്രൂട്ട്, പീനട്ട് ബട്ടര്‍ ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, സപ്പോട്ട, സ്റ്റാര്‍ ഫ്രൂട്ട്, ബുഷ് ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച്, ഒടിച്ചു കുത്തിനാരകം  തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്. കോവയ്ക്ക, വാഴ, പാഷന്‍ ഫ്രൂട്ട്, പച്ചയും ചുവപ്പും നിറങ്ങളിലുള്ള വള്ളി ചീര  ഇതൊക്കെ വീടിന്റെ ഏറ്റവും മുകളിലേക്കെത്തുന്നതിന് മുന്‍പുള്ള ഗോവണിയിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമൊക്കെയാണ് നട്ടിരിക്കുന്നത്. മഴമറയിലാണ് നല്ല വെയില്‍ ലഭിക്കുന്നത്. രൂപയുടെ വീട്ടുമുറ്റത്തെ മാവിന്റെ ചോലയുള്ളതിനാല്‍ മട്ടുപ്പാവില്‍ വലിയ പ്രകാശം കിട്ടില്ല. എന്നാല്‍ മാവിന് താഴെ അക്വപോണിക്‌സ് ഉണ്ട്. ഗിഫ്റ്റ് തിലാപ്പിയയാണ് വളര്‍ത്തുന്നത്. അക്വാപോണിക്‌സില്‍ കുക്കുംമ്പറും തക്കാളിയുമാണ് വളര്‍ത്തുന്നത്. താഴെയാണ് മീന്‍ വളര്‍ത്തുന്നത്. മഴമറയില്‍ കുക്കുംമ്പര്‍ കൃഷി ചെയ്തുവെങ്കിലും വലിയ കീടശല്യമുണ്ടായിരുന്നതിനാല്‍ ഒഴിവാക്കി. അക്വാപോണിക്‌സില്‍ കുക്കുംമ്പര്‍ നന്നായി വളരുന്നുണ്ട്. നല്ല വിളവും ലഭിക്കുന്നുണ്ട്. തക്കാളിയും എല്ലാ സീസണിലും ലഭ്യമാണ്. സീസണ്‍ വ്യത്യാസമില്ലാതെ എല്ലാത്തരം പച്ചക്കറികളും അക്വാപോണിക്‌സ് കൃഷി രീതിയിലൂടെ കിട്ടുന്നുണ്ട്.

കൃഷിയും കലയും

ഏതുസമയത്തും ആവശ്യമുള്ള ഏതു പച്ചക്കറിയും തോട്ടത്തില്‍ നിന്നു ലഭിക്കുമെന്നതാണ് എന്റെ കൃഷിയുടെ വിജയമെന്നു രൂപ ആത്മവിശ്വാസത്തോടെ പറയുന്നു. സീസണ്‍ ആണെങ്കില്‍ വീട്ടാവശ്യത്തിനുള്ളതിനെക്കാള്‍ കൂടുതല്‍ വിളവ് ലഭിക്കാറുണ്ട്. കൂടുതല്‍ അളവില്‍ പച്ചക്കറി ലഭിക്കുന്ന അവസരങ്ങളില്‍ അച്ചാറിടുകയോ ഉണക്കി വയ്ക്കുകയോ ചെയ്യുന്നതിനൊപ്പം അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ പച്ചക്കറികള്‍ നല്‍കാറുണ്ടെന്നും അവര്‍ പറയുന്നു. രൂപയുടെ വീടിന്റെ ഗോവണി കയറി മുകളിലെത്തിയാല്‍ ഹൈഡ്രോപോണിക്‌സ് കൃഷി കാണാം. വെള്ളത്തില്‍ വളരുന്നവയാണ് ഹൈഡ്രോപോണിക്‌സ്. ഈ രീതിയില്‍ 48 തരം ഇല പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. സെലറി, പാഴ്സ്ലി, ചൈനീസ് ക്യാബേജ്, ഇറ്റാലിയന്‍ ബേസില്‍, തായ് ബേസില്‍, ലെമണ്‍ ബേസില്‍ ,ബ്രഹ്മി, പാലക് ഇതൊക്കെയും ഹൈഡ്രോപോണിക്‌സ് കൃഷിയിലുണ്ട്. ഇലകള്‍ക്കായി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നാണ് ഏറെയും ആവശ്യക്കാര്‍ വരുന്നത്. വിപണനം രൂപയ്ക്ക് ലക്ഷ്യമല്ല. വീട്ടുകാര്‍ക്ക് വിഷമില്ലാത്ത പച്ചക്കറി നല്‍കുകയാണ് ലക്ഷ്യം. എങ്കിലും കൂടുതല്‍ വിളവ് കിട്ടിയാല്‍ കൊടുക്കും. ചോദിച്ച് വരുന്നവര്‍ക്കും കൊടുക്കാറുണ്ട്. കാച്ചില്‍, ചേന, ഇഞ്ചി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍ ഇവയുടെ വിളവ് കുറേ ലഭിച്ചാല്‍ കടയില്‍ കൊടുക്കാറുണ്ട്. മുട്ടയും മീനും വില്‍ക്കാറുണ്ട്. തേനീച്ച കൃഷിയും രൂപയ്ക്കുണ്ട്. കൃഷി മാത്രമല്ല കലയുടെ ലോകത്തിലും സജീവമാണ് രൂപ. സ്‌കൂള്‍, കോളെജ് പഠനത്തിനൊപ്പം കരാട്ടെയും നീന്തലും കഥകും രബീന്ദ്ര സംഗീതവും ചിത്രകലയുമൊക്കെ പഠിച്ചിരുന്നു. വര്‍ണം സ്‌കൂള്‍ ഓഫ് ഡ്രോയിങ് ആന്‍ഡ് പെയിന്റിസ്  എന്ന ചിത്രകല സ്ഥാപനം വീട്ടില്‍ നടത്തുന്നുണ്ട്. കുച്ചിപ്പൂഡിയും സിനിമാറ്റിക് ഡാന്‍സും പഠിക്കുന്നുണ്ട്. യോഗയും രൂപയുടെ ജീവിതത്തിന്റെ ഭാഗമാണ്.

കൂട്ടിന് കുടുംബവും

ജോലി ഉപേക്ഷിച്ചുള്ള കൃഷി സാമ്പത്തികമായി ലാഭമാണോന്ന് പലരും ചോദിച്ചിട്ടുണ്ട്. നഷ്ടം ഇല്ല, പക്ഷേ ലാഭം ഉണ്ടോ എന്ന് നോക്കിയിട്ടില്ലെന്നു രൂപ. ആദ്യകാലത്ത് വളം വാങ്ങിയിരുന്നു. ഇപ്പോള്‍  വളത്തിന് കോഴിക്കാഷ്ടം ഇവിടെ തന്നെയുണ്ട്. കരിയില ഉപയോഗിച്ച് ജൈവവളമുണ്ടാക്കുന്നുമുണ്ട്. വേസ്റ്റ് ഡികംപോസര്‍ ഉപയോഗിക്കും. അല്ലെങ്കില്‍ ചപ്പുചവറിലേക്ക് കഞ്ഞിവെള്ളം ഒഴിച്ചും വളമുണ്ടാക്കുന്നുണ്ട്. ഈ വളം മഴമറയിലെ കൃഷിയ്ക്കാണ് ഉപയോഗിക്കുന്നത്. എല്ല ആഴ്ചയും ജൈവ സ്ലറിയും നല്‍കാറുണ്ട്. മഴമറയിലേക്ക് ട്രിപ്പ് ഇട്ടിട്ടുണ്ട്. കനത്ത വേനലില്‍ ഹോസ് അടിച്ച് നനയ്ക്കുകയാണ് പതിവ്. കൃഷിയ്ക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. സ്‌പോണ്ടിലെറ്റിസ് ഉള്ളതിനാല്‍ അധികം ഭാരമെടുക്കാനാകില്ല. പക്ഷേ അതൊക്കെ പറഞ്ഞ് ഒന്നും ചെയ്യാതിരിക്കാന്‍ എനിക്കാകില്ല. കൃഷിയാണ് എന്റെ മരുന്നത്. ചെടികള്‍ വളര്‍ന്ന് കായ്ഫലമുണ്ടായി നില്‍ക്കുന്നത് കാണുന്നത് തന്നെ വലിയ സന്തോഷമാണ്. കൃഷി എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇന്‍ഫോ പാര്‍ക്ക് അസോസിയേറ്റ് ഡയറക്റ്റര്‍ ജിമ്മി ജോസാണ് ഭര്‍ത്താവ്. പാലക്കാട് മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി റെയ്‌ന ജോസും നൈപുണ്യ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസുകാരി റിയ ജോസുമാണ് മക്കള്‍. റിയ കഴിഞ്ഞവര്‍ഷത്തെ എടത്തല പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായിരുന്നു. ഞങ്ങളെല്ലാവരും കൂടിയുള്ള കുടുംബ കൃഷിയാണിതെന്നും രൂപ കൂട്ടിച്ചേര്‍ത്തു.

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs