ഇത് സ്വാദേറും ചക്കക്കാലം; പക്ഷേ കന്നുകാലികള്‍ക്ക് തീറ്റയാക്കിയാല്‍ അപകടം

പശുവിനും ആടിനുമെല്ലാം കര്‍ഷകര്‍ തീറ്റയായി ചക്ക, പ്രത്യേകിച്ചു പഴുത്ത ചക്ക നല്‍കിയാല്‍ അത് അപകടത്തിലവസാനിക്കും എന്നതാണ് വസ്തുത

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-06-29

കേരളത്തിലിപ്പോള്‍ ചക്ക പഴുക്കുന്ന കാലമാണ്. നമ്മെ സംബന്ധിച്ചു സ്വാദിഷ്ടവും പോഷകസമുദ്ധവുമായ ഫലമാണ് ചക്കയെങ്കിലും പശുവിനും ആടിനുമെല്ലാം കര്‍ഷകര്‍ തീറ്റയായി ചക്ക, പ്രത്യേകിച്ചു പഴുത്ത ചക്ക നല്‍കിയാല്‍ അത് അപകടത്തിലവസാനിക്കും എന്നതാണ് വസ്തുത. പല വീടുകളിലെയും പറമ്പുകളില്‍  സുലഭമായി വീണു കിടക്കുന്ന പഴുത്ത ചക്ക കന്നുകാലികള്‍ ആകസ്മികമായി കഴിച്ചും അപകടമുണ്ടാവാം.  എളുപ്പം ദഹിക്കുന്ന അന്നജസമൃദ്ധമായ ചക്ക പശുക്കളുടെയും ആടുകളുടെയും ആമാശയത്തില്‍ അധിക തോതില്‍ അമ്ലം അടിഞ്ഞുകൂടുന്നതിനും അമ്ല-ക്ഷാര നില താഴുന്നതിനും ദഹനപ്രവര്‍ത്തനങ്ങള്‍ താറുമാറാവുന്നതിനും എളുപ്പത്തില്‍ വഴിയൊരുക്കും. അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്നാണ് ഈ രോഗാവസ്ഥ ശാസ്ത്രീയമായി അറിയപ്പെടുന്നത്. അസിഡോസിസ് എന്ന ഈ അവസ്ഥ ഗുരുതരമായാല്‍വയറ്റില്‍അമ്ലം ഉയര്‍ന്ന് കന്നുകാലികള്‍ തളര്‍ന്നു വീഴുകയും ഒരുപക്ഷെ മരണം വരെ സംഭവിക്കുകയും ചെയ്യാം.

ആടുമാടുകളില്‍ അക്യൂട്ട് ലാക്ടിക്  അസിഡോസിസ്

ആടുമാടുകളില്‍ അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്ന ഉപാപചയപ്രശ്‌നം ഉണ്ടാവുന്നതിന്റെ കാരണം അറിയണമെങ്കില്‍ അവയുടെ ദഹനവ്യൂഹത്തിലെ പ്രത്യേകതകളെ കുറിച്ചറിയണം. മനുഷ്യരില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ നാല് അറകളില്‍ ഒന്നാമത്തെ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. അയവെട്ടുന്ന മൃഗങ്ങളുടെ പ്രധാന തീറ്റയായ പുല്ലില്‍ അടങ്ങിയ നാരുകളുടെ ദഹനത്തിനും മാംസ്യനിര്‍മാണത്തിനും വേണ്ടിയുമാണ് സൂക്ഷമാണുസംവിധാനം മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.

പൂര്‍ണ്ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന ഒരു മില്ലി ദ്രാവകത്തില്‍ പോലും ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശലക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശകണക്ക്. ഇരുന്നൂറില്‍ പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്. പണ്ടത്തില്‍ വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് നല്‍കുന്ന നാരുകളാല്‍ സമൃദ്ധമായ പുല്ലും വൈക്കോലും, മാംസ്യസമൃദ്ധമായ പെല്ലറ്റും, പിണ്ണാക്കുമെല്ലാം മണിക്കൂറുകള്‍ സമയമെടുത്ത് തരാതരംപോലെ പുളിപ്പിച്ചും ദഹിപ്പിച്ചും, പുല്ലിലടങ്ങിയ നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണുമാംസ്യമാത്രകളായും(മൈക്രോബിയല്‍ പ്രോട്ടീന്‍ ) പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് മിത്രാണുക്കള്‍ തയ്യാറാക്കി നല്‍കും.

സെല്ലുലോസ് നാരുകള്‍ ധാരാളം അടങ്ങിയ പുല്ലില്‍ നിന്നും, മാംസ്യം കൂടിയ അളവില്‍ അടങ്ങിയ കന്നുകാലി തീറ്റകളില്‍ നിന്നും വ്യത്യസ്തമായി എളുപ്പം ദഹിക്കുന്ന അന്നജം ഉയര്‍ന്ന അളവില്‍ അടങ്ങിയ ചക്ക, പച്ചക്കറി അവശിഷ്ടങ്ങള്‍, വേവിച്ച ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള തീറ്റകള്‍ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയവ്യൂഹത്തിലെ ഒന്നാം അറയായ റൂമനില്‍ വെച്ച് വളരെ വേഗത്തില്‍ ദഹിക്കും. റൂമനില്‍ സൂക്ഷ്മാണുക്കളുടെ സഹായത്തോടെ സമയമെടുത്ത് നടക്കുന്ന നാരുകളുടെ ദഹനത്തില്‍ നിന്നും വ്യത്യസ്തമായി അന്നജസമൃദ്ധമായ തീറ്റകളുടെ ദഹനം വേഗത്തില്‍ നടക്കുന്നതിനാല്‍ ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉത്പാദിപ്പിക്കപെടുന്നതിനും ആമാശയം അമ്ലം കൊണ്ട് നിറയുന്നതിനും അമ്ല-ക്ഷാര നില സ്വാഭാവികപരിധിയില്‍ താഴുന്നതിനും ഇടയാക്കും. ഇതാണ് അക്യൂട്ട് ലാക്ടിക് അസിഡോസിസ് എന്ന അവസ്ഥക്ക് കാരണമാവുന്നത്. അമ്ല ക്ഷാര നില താഴുമ്പോള്‍ ഉപദ്രവകാരികളായ അണുക്കള്‍ കൂടുതലായി പെരുകുകയും ലാക്ടിക് അമ്ലത്തിന്റെ ഉത്പാദനം വീണ്ടും ഉയരുകയും ചെയ്യും. ഇത് അയവെട്ടല്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക ദഹനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും.  

ലക്ഷണങ്ങള്‍  

അയവെട്ടല്‍ നിലയ്ക്കല്‍, വയറുസ്തംഭനം, വയറുകമ്പനം / ബ്ലോട്ട് , വയറിളക്കം, തളര്‍ച്ച, തീറ്റമടുപ്പ് , ദഹനക്കേട്, നടക്കാനുള്ള ബുദ്ധിമുട്ട്, വേദന കൊണ്ട് വയറ്റില്‍ കൈകാലുകള്‍ കൊണ്ട് ചവിട്ടല്‍ തുടങ്ങിയവ അക്യൂട്ട് ലാക്ടിക് അസിഡോസിസിന്റെ ആരംഭലക്ഷണങ്ങളാണ്.രോഗലക്ഷണങ്ങള്‍ അസിഡോസിസിന്റെ തീവ്രത അനുസരിച്ച് വ്യത്യാസപ്പെടും. അമിതമായി അമ്ലം നിറഞ്ഞാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുന്നതിനിടയാവും. അതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും. പണ്ടത്തില്‍ നിന്നും പുളിച്ച് തികട്ടിയ പച്ചനിറത്തിലുള്ള ദ്രാവകം വായിലൂടെ പുറത്തേയ്ക്ക് ഒഴുകുകയും നിര്‍ജലീകരണം മൂര്‍ച്ഛിക്കുകയും നാഡീസ്പന്ദനം, ഹൃദയമിടിപ്പ്, ശരീരോഷ്മാവ് എന്നിവയെല്ലാം സാധാരണ നിലയില്‍ നിന്നും താഴുകയും ക്രമേണ പശുക്കളും ആടുകളും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം വീണുപോവുകയും ചെയ്യും. ശ്വാസനതടസ്സവും ഉണ്ടാവും.  

വേഗത്തില്‍ ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. പശുക്കളെ അപേക്ഷിച്ച് ആടുകളില്‍ അസിഡോസിസ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ലാക്ടിക് അസിഡോസിസ് ബാധിച്ച് പശുക്കള്‍ വീഴുന്നത് പലപ്പോഴും കാല്‍സ്യം കുറഞ്ഞ് വീഴുന്നതാന്നെന്ന് കര്‍ഷകര്‍ തെറ്റിദ്ധരിക്കാറുണ്ട്. രോഗലക്ഷണങ്ങളിലൂടെ തന്നെ അക്യൂട്ട് ലാക്ടിക് അസിഡോസിസ് എളുപ്പത്തില്‍ നിര്‍ണയിക്കാവുന്നതാണ്. ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ നല്‍കിയ തീറ്റകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കര്‍ഷകരില്‍ നിന്നും അറിയുകയാണെങ്കില്‍ രോഗനിര്‍ണയം കൂടുതല്‍ എളുപ്പമാവും.

ചക്കയും കഞ്ഞിയും കന്നുകാലികള്‍ക്ക് വേണ്ട

ചക്ക മാത്രമല്ല മാത്രമല്ല ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ കഞ്ഞി, ധാന്യപ്പൊടികള്‍, കപ്പ അടക്കമുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമുള്ള ഭക്ഷ്യഅവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പശുവിനും ആടിനുമെല്ലാം അധിക അളവില്‍ നല്‍കുമ്പോഴും സംഭവിക്കുന്നത്അക്യൂട്ട് ലാക്ടിക് അസിഡോസിസ് തന്നെയാണ്. ലാക്ടിക് അസിഡോസിസ് സാഹചര്യവും അധിക അമ്ലത മൂലം ഉണ്ടാവുന്ന കുഴപ്പങ്ങളും തടയാന്‍ അന്നജം കൂടുതല്‍ അടങ്ങിയ തീറ്റകള്‍ കഴിച്ചുശീലമില്ലാത്ത ആടുകള്‍ക്കും പശുക്കള്‍ക്കും ഇത്തരം തീറ്റകള്‍ ഒറ്റയടിക്ക് നല്‍കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. സ്ഥിരമായി പാലിച്ചുപോരുന്ന തീറ്റക്രമം തന്നെ തുടരുക. പെട്ടെന്ന് ഒരു ദിവസം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് തീര്‍ച്ചയായും ഒഴിവാക്കുക.തീറ്റക്രമത്തില്‍ മാറ്റം വരുത്തുകയോ പുതിയ തീറ്റ ഉള്‍പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തീറ്റ ക്രമമായി ശീലിപ്പിച്ച് ഘട്ടം ഘട്ടമായി മാത്രം തീറ്റയില്‍ മാറ്റങ്ങള്‍ വരുത്തുക.  

സാന്ദ്രീകൃത തീറ്റകള്‍ നല്‍കുമ്പോള്‍ ലാക്ടിക് അമ്ലം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) 100 -150 ഗ്രാം വരെ പശുക്കള്‍ക്കും 50 ഗ്രാം വരെ ആടുകള്‍ക്കും നല്‍കാം. ഉയര്‍ന്ന അളവില്‍ എളുപ്പം ദഹിക്കുന്ന അന്നജം അടങ്ങിയ തീറ്റകള്‍ അബദ്ധവശാല്‍ നല്‍കിയതിന് ശേഷം മുന്‍പ് സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വെറ്റിനറി സര്‍ജനെ ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതാണ്. അധിക അമ്ല നിലയെ നിര്‍വീര്യമാക്കാനുള്ള പ്രതിമരുന്നുകള്‍ ആമാശയത്തിലേക്കും സിരകളിലേക്കും നല്‍കുന്നതാണ് പ്രധാന ചികിത്സ.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs