കോഴിവളര്‍ത്തലില്‍ സ്വീകരിക്കേണ്ട വേനല്‍ക്കാല പരിപാലനമുറകള്‍

അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ കോഴികള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാള്‍ നാലിരട്ടി വരെ കൂടുതല്‍ കുടിവെള്ളം കോഴികള്‍ക്ക് ആവശ്യമായി വരും. സാധാരണ ക്രമീകരിക്കുന്നതിനേക്കാള്‍ ഇരട്ടിയെണ്ണം അധിക വെള്ളപ്പാത്രങ്ങളും 10% അധിക സ്ഥലവും ഷെഡില്‍ ഒരുക്കണം.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-02-16

കോഴിവളര്‍ത്തലിന് ഏറ്റവും അനുയോജ്യമായ  അന്തരീക്ഷതാപനില 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയില്‍ വരുന്ന നേരിയ മാറ്റങ്ങള്‍ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി  ബാധിക്കും. വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാന്‍ കഴിയാതെ പക്ഷികള്‍ ഉഷ്ണസമ്മര്‍ദ്ദത്തിലാവും. കട്ടികൂടിയ  തൂവല്‍  ആവരണവും തൊലിക്കടിയിലെ  കൊഴുപ്പുപാളികളും  ഈ സമ്മര്‍ദ്ദത്തെ  കൂട്ടും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം പക്ഷികള്‍ കൂട്ടമായി മരണപ്പെടുകയും ചെയ്യാം. നന്നായി തീറ്റയെടുത്തിരുന്ന കോഴികള്‍ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കല്‍, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ് തുറന്ന്  പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളില്‍ കൂട്ടമായി  തൂങ്ങിനില്‍ക്കുന്നതുമെല്ലാം ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ സമയം നില്‍ക്കാനുള്ള പ്രവണത കാണിക്കുന്നതും ചിറകുകള്‍ ഉയര്‍ത്തിയും, വിടര്‍ത്തിയിടുന്നതുമാണ് മറ്റു ലക്ഷണങ്ങള്‍. മുട്ടക്കോഴികളില്‍ മുട്ടയുല്‍പ്പാദനം 30 മുതല്‍ 40 ശതമാനംവരെ  പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്റെ കനവും കുറയുന്നതിനും മുട്ടകള്‍ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മര്‍ദ്ദം കാരണമാവും.

കൂടുകളില്‍ അടച്ചിട്ട് വളര്‍ത്തുന്ന പക്ഷികളാണ് ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുന്ന പക്ഷികളേക്കാള്‍ കൂടുതലായി ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക. മുട്ടക്കോഴികളേക്കാള്‍ ബ്രോയിലര്‍ ഇറച്ചിക്കോഴികളെയാണ്  ഉഷ്ണസമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ബാധിക്കുക. ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവര്‍ത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളില്‍  വളര്‍ച്ചയും ഭാരവും കുറയാന്‍ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളില്‍ ഓരോ ഡിഗ്രി വര്‍ദ്ധിക്കും തോറും തീറ്റപരവര്‍ത്തനശേഷിയും, വളര്‍ച്ചയും 5 ശതമാനം വരെ കുറയും. മാത്രവുമല്ല പ്രതിരോധശേഷി കുറയുന്നത്  കാരണം കോഴിവസന്ത , കോഴിവസൂരി , കണ്ണുചീയല്‍ രോഗം അടക്കമുള്ള രോഗങ്ങള്‍  പടര്‍ന്നു പിടിക്കാന്‍ ഇടയുള്ള കാലം കൂടിയാണ് വേനല്‍. ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പം കോക്‌സീഡിയോസിസ് , മൈക്കോടോക്‌സിക്കോസിസ് അഥവാ പൂപ്പല്‍ വിഷബാധ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാഹചര്യമൊരുക്കും. കോഴികളെ അത്യുഷ്ണത്തില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വ്വമായ നടപടികള്‍  വേണം.

വേനല്‍ പരിപാലനത്തില്‍  ശ്രദ്ധിക്കേണ്ടത്

അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ കോഴികള്‍ക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാള്‍ നാലിരട്ടി വരെ കൂടുതല്‍ കുടിവെള്ളം കോഴികള്‍ക്ക് ആവശ്യമായി വരും. സാധാരണ ക്രമീകരിക്കുന്നതിനേക്കാള്‍ ഇരട്ടിയെണ്ണം അധിക വെള്ളപ്പാത്രങ്ങളും 10% അധിക സ്ഥലവും ഷെഡില്‍ ഒരുക്കണം.  ശുദ്ധജലം ഉറപ്പുവരുത്തുന്നതോടൊപ്പം  വിപണിയില്‍ ലഭ്യമായ വിവിധ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങള്‍ (ഇലക്ട്രോകെയര്‍, ഇലക്ട്രോലൈറ്റ് സി, ടോളോലൈറ്റ് തുടങ്ങിയ )  ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ രണ്ട് ഗ്രാം എന്ന അളവില്‍  ചേര്‍ത്ത് കോഴികള്‍ക്ക് നല്‍കണം. ഒരോ നാല് ലിറ്റര്‍ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും (ബേകിംഗ് സോഡ), ഉപ്പും ചേര്‍ത്ത് ഇലക്ട്രോലൈറ്റ് ലായനി തയ്യാറാക്കിയും പക്ഷികള്‍ക്ക് നല്‍കാം.ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തല്‍ വേനലില്‍ ഏറെ പ്രധാനമാണ്. അല്ലാത്തപക്ഷം  സാല്‍മണെല്ലോസിസ്, കോളിഫാം തുടങ്ങിയ രോഗങ്ങള്‍ ഫാമിന്റെ പടികയറിയെത്തും. കുടിവെള്ളം അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറോ, വിപണിയില്‍ ലഭ്യമായ രാസസംയുക്തങ്ങളോ ഉപയോഗിക്കാം. കുടിവെള്ള ടാങ്കും, വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാല്‍ വെള്ളം ചൂടുപിടിക്കുന്നത് തടയാം. മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് കൂട്ടില്‍ ഒരുക്കുന്നതും, കുടിയ്ക്കുന്നതിനൊപ്പം കോഴികള്‍ക്ക് അവയുടെ തലമുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കുന്നതും നല്ലതാണ്. ജലശേഖരണ ടാങ്കുകള്‍ തണലുള്ളിടത്തേക്ക് മാറ്റുകയോ തണല്‍ മേലാപ്പ് ഒരുക്കുകയോ വേണം.

സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര നനക്കുന്നതും, മേല്‍ക്കൂരയ്ക്ക് മുകളില്‍ ചണച്ചാക്കോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും വശങ്ങളില്‍ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിനുള്ളിലെ ചൂട് കുറയ്ക്കും. മേല്‍ക്കൂര വെള്ളപൂശുന്നതും പ്രയോജനപ്രദമാണ്. ഒപ്പം മേല്‍ക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്റ് പൂശുകയും ചെയ്യാം. മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓല വിരിക്കുമ്പോള്‍ ചായ്പ്പ്  3-5 അടിവരെ  നീട്ടി വിരിക്കാന്‍ ശ്രദ്ധിക്കണം. മേല്‍ക്കൂരയ്ക്ക് കീഴെ ഓലയോ ഗ്രീന്‍ നെറ്റോ ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും.നല്ല വായുസഞ്ചാരം  ഉറപ്പുവരുത്തണം. വശങ്ങളിലും ചുമരുകളിലും വലക്കണ്ണികളിലും അടിഞ്ഞുകൂടിയ മാറാലയും തൂവല്‍ മറ്റ് അവശിഷ്ടങ്ങളുമെല്ലാം വൃത്തിയാക്കി വായുസഞ്ചാരം സുഗമമാക്കണം. വായുസഞ്ചാരം സുഗമമാക്കാന്‍ ഫാനുകളും ഘടിപ്പിക്കാം.  ഷെഡ്ഡിന്റെ മധ്യഭാഗത്ത്  തറയില്‍ നിന്നും  മേല്‍ക്കൂരയിലേക്ക് 3-3.5 മീറ്റര്‍ വരെ ഉയരം ഉണ്ടായിരിക്കേണ്ടത്  മികച്ച വായുസഞ്ചാരത്തിന് അനിവാര്യമാണ്.  

ഡീപ് ലിറ്റര്‍ രീതിയിലാണ്  വളര്‍ത്തുന്നതെങ്കില്‍ പഴയ ലിറ്റര്‍ മാറ്റി രണ്ട് ഇഞ്ച് കനത്തില്‍ പുതിയ ലിറ്റര്‍ വിരിക്കാനും ശ്രദ്ധിക്കണം. ചൂടു കുറഞ്ഞ സമയങ്ങളില്‍ 2-3 തവണ തറ വിരിപ്പ് ഇളക്കി നല്‍കണം.വേനലില്‍ തറവിരിപ്പൊരുക്കാന്‍ ഉത്തമം ചകിരിച്ചോറാണ്. പുതിയ കോഴി ഷെഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത് കിഴക്ക്-പടിഞ്ഞാറ്  ദിശയില്‍ പണികഴിപ്പിക്കാന്‍ ശ്രമിക്കണം. ഇത് സൂര്യപ്രകാശം നേരിട്ട് പക്ഷികളുടെ മേല്‍ പതിക്കുന്ന സാഹചര്യത്തെ ഒഴിവാക്കും. ഒപ്പം ഫാമിന് ചുറ്റും ധാരാളം തണല്‍ മരങ്ങളും, ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയും ചെയ്യാം. കിഴക്ക് പടിഞ്ഞാറ് ദിശയില്‍ പണിതീര്‍ത്ത ഷെഡിന്റെ തെക്കെ ഭാഗത്ത് തെങ്ങോലകൊണ്ട് ആറടി വീതിയുള്ള പന്തല്‍/ഷാമിയാന നീളത്തില്‍ കെട്ടുന്നത് ഷെഡിനുള്ളില്‍ നേരിട്ട് ചൂടേല്‍ക്കുന്നത്  തടയും.

വേനലും തീറ്റക്രമീകരണവും

ഉയര്‍ന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാല്‍, കുറഞ്ഞ അളവില്‍ കൂടുതല്‍ പോഷകമൂല്യം അടങ്ങിയ തീറ്റകള്‍ വേണം നല്‍കേണ്ടത്. തീറ്റ ചെറുതായി നനച്ച് നല്‍കുന്നതും നല്ലതാണ്. തീറ്റ കഴിച്ച് 4 മുതല്‍ 6 മണിക്കൂറിന് ശേഷമാണ് ദഹനപ്രക്രിയ  താപം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുക. പുറത്ത്  തണുത്ത അന്തരീക്ഷമാണെങ്കില്‍ ഈ താപം എളുപ്പത്തില്‍  പുറന്തള്ളാന്‍ കഴിയും. ഇതുറപ്പുവരുത്തുന്നതിനായി  അതിരാവിലെയോ വൈകുന്നേരമോ, രാത്രിയോ ആയി വേണം കോഴികള്‍ക്ക് തീറ്റ നല്‍കാന്‍. ഒരു സമയം മൊത്തം തീറ്റ നല്‍കുന്നതിന് പകരം പലതവണകളായി വിഭിജിച്ച് നല്‍കണം.   മൂന്നിലൊന്ന് തീറ്റ പുലര്‍ച്ചേ 4 - 5 മണിക്കിടയിലും  ബാക്കി തീറ്റ വൈകീട്ട്  3 മണിക്ക് ശേഷവും രാത്രിയും നല്‍കാം. അതിരാവിലെ തീറ്റ നല്‍കുമ്പോള്‍ കൂട്ടില്‍ മതിയായ വെളിച്ചം നല്‍കണം. പകല്‍ മുഴുവന്‍  ധാരാളം വെള്ളവും ധാതുമിശ്രിതങ്ങളും  കുറഞ്ഞ  തോതില്‍ പച്ചപ്പുല്ല് അടക്കമുള്ള തീറ്റകളും  നല്‍കാം. 50 എണ്ണം കോഴികള്‍ക്ക് 1 കിലോഗ്രാംവരെ മേന്‍യുള്ള പച്ചപ്പുല്ല് അരിഞ്ഞ് തീറ്റയായി നല്‍കാം. 

ജലാംശം കൂടിയ ഇലകളും അസോളയടക്കമുള്ള തീറ്റവിളകളും പക്ഷികള്‍ക്ക് നല്‍കാം. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ,സി,ഡി,ഇ അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയ വിറ്റാമിന്‍ ധാതുലവണ മിശ്രിതങ്ങള്‍ (ഗ്രോവിപ്ലക്‌സ്, വിമറാല്‍) തീറ്റയില്‍ 20-30 ശതമാനം വരെ കൂടുതലായി ഉള്‍പ്പെടുത്തണം. കാത്സ്യം 3-3.5 ശതമാനം വരെ മുട്ടക്കോഴികളുടെ  തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.  കക്കയുടെ പുറന്തോട്, പൊടിച്ച തരികള്‍ ഇതിനായി ഉപയോഗപ്പെടുത്താം. സോഡിയം സാലിസിലേറ്റ്, അമോണിയം ക്ലോറൈഡ്/നവസാരം (1%), പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ബൈ കാര്‍ബണേറ്റ് തുടങ്ങിയ  ഘടകങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ശതമാനം വീതം എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), 1 % എന്ന നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കുന്നത് മുട്ടയുടെ പുറംതോടിന്റെ ഗുണവും മെച്ചപ്പെടുത്തും. യീസ്റ്റ് അടങ്ങിയ  തീറ്റ മിശ്രിതങ്ങള്‍ (ഫീഡ്അപ് യീസ്റ്റ്) തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനനവും  തീറ്റയെടുപ്പും കാര്യക്ഷമമാവും. ഫാമുകളില്‍ മാത്രമല്ല മുറ്റത്തെയും മട്ടുപ്പാവിലെയുമെല്ലാം ചെറിയ കോഴിക്കൂടുകളില്‍ ചൂട് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പാലിക്കണം.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs