കൃഷിക്ക് പ്രോത്സാഹനം, സുരക്ഷിത ഭക്ഷണം, മലബാര്‍ ഗ്രൂപ്പിന്റെ പുതിയ ചുവട്‌വെയ്പ്പ്

സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലുമെല്ലാം ഉത്പാദിപ്പിച്ചു മറ്റു വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.

By Harithakeralam

മഴയുള്ള വൈകുന്നേരമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാറിന്റെ മൊണ്ടാന എസ്‌റ്റേറ്റിലെത്തുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നിന്‍ ചെരുവുകളില്‍ ഫലവൃക്ഷലതാദികള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. പച്ചപ്പു നിറഞ്ഞ കുന്നുകള്‍ക്ക് മഴയില്‍ പ്രത്യേകഭംഗി. ഭാവിയില്‍ കേരളത്തിന് സുരക്ഷിത ഭക്ഷണം നല്‍കുവാനുള്ള തുടക്കം ഈ ഹരിത ഭൂമിയില്‍ നിന്നുമാരംഭിച്ചു കഴിഞ്ഞു. സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലും… ജനങ്ങള്‍ക്ക് സുരക്ഷിതഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ തമ്പ് പദ്ധതി മലബാര്‍ ഗ്രൂപ്പ് നടപ്പിലാക്കുന്നത്. നല്ല ഭക്ഷണം നല്‍കുക, ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിന് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ്. സേഫ് ടു ഈറ്റ് പച്ചക്കറികളും പഴങ്ങളും പാലുമെല്ലാം ഉത്പാദിപ്പിച്ചു മറ്റു വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്.

സ്വയം മാതൃകയാവുന്ന ചെയര്‍മാന്‍

കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത വസ്തുക്കള്‍ മാത്രം കടയില്‍ നിന്നു വാങ്ങിയിരുന്ന കുടുംബത്തിലാണ് ജനിച്ചതെന്ന് എം.പി. അഹമ്മദ് പറഞ്ഞു. പച്ചക്കറികളും നെല്ലും പഴങ്ങളുമെല്ലാം വീട്ടില്‍ ധാരാളം കൃഷി ചെയ്തിരുന്നു. ശുദ്ധമായ ഭക്ഷണം കഴിച്ചാണ് വളര്‍ന്നത്. ഈ ഭാഗ്യം പുതിയ തലമുറയ്ക്കും പകര്‍ന്നു നല്‍കണം. ഈ ലക്ഷ്യത്തോടെയാണ് മലബാര്‍ ഗ്രൂപ്പിന്റെ ഗ്രീന്‍ തമ്പിന്റെ പ്രവര്‍ത്തനം. പൂര്‍ണ്ണമായി ജൈവ കൃഷി ചെയ്യുക എന്നതു കര്‍ഷകന് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. വിഷമില്ലാത്ത രീതിയില്‍ സുരക്ഷിതമായ ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം. മാരകമായ കീടനാശിനികളുടെ ഉപയോഗം ഇല്ലാതെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിളയിച്ചെടുത്താല്‍ മാത്രമേ കര്‍ഷകന് നിലനില്‍പ്പുണ്ടാകൂ. കര്‍ഷകന് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്ന കാലം വരണം. എത്ര വലിയ ആളായാലും ഏതു മേഖലയില്‍ ജോലി ചെയ്യുകയാണെങ്കിലും അവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നത് കര്‍ഷകനാണ്. അതിനാല്‍ കൃഷി സ്‌കൂളുകളില്‍ പഠനവിഷയമാക്കി മാറ്റണം.

നാം എല്ലാവരും കര്‍ഷകരായി മാറുക. നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കൃഷി സജീവമാവണം. പുതുതലമുറ കൃഷിയെ ഒരു ഹോബിയായി സ്വീകരിക്കണം. സംഘം ചേര്‍ന്നു കൃഷി ചെയ്താല്‍ ആവശ്യമുള്ളവ കൈമാറ്റം ചെയ്യാനും സാധിക്കും. സംഘം ചേര്‍ന്ന് കൃഷി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ജാതിക്കും മതത്തിനും മറ്റുവേര്‍തിരിവുകള്‍ക്കും അതീതമായി മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെ ജീവിക്കാന്‍ കൃഷി സജീവമാകേണ്ടത് ആവശ്യമാണ്. പരസ്പരം പങ്കുവെച്ച് ജീവിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചെത്തിയാല്‍ നല്ലൊരു നാടിനെ നമുക്ക് കെട്ടിപ്പടുക്കാം. കീടനാശിനികള്‍ കലര്‍ന്ന ഭക്ഷണം കഴിച്ച് രോഗികളായി മാറി സമ്പാദ്യം മുഴുവന്‍ ആശുപത്രിയില്‍ കൊണ്ടു പോയി കൊടുക്കുന്നതിലും നല്ലതാണ് സ്വയം കൃഷി ചെയ്യുന്നത്-എം.പി. അഹമ്മദ് പറഞ്ഞു. ഭാര്യ സുബൈദയും എല്ലാ പിന്തുണയുമായി അഹമ്മദിനൊപ്പമുണ്ട്. 

മനം കവരും മൊണ്ടാന എസ്‌റ്റേറ്റ്

മലബാര്‍ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന മൊണ്ടാന എസ്റ്റേറ്റിലാണ് വിവിധ തരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. നൂറ്റമ്പതേക്കറിലധികം സ്ഥലത്താണ് മൊണ്ടാന എസ്റ്റേറ്റ് പരന്നു കിടക്കുന്നത്. അത്യാധുനിക വില്ലകളും ഓഫീസുകളുമുള്ള എസ്റ്റേറ്റ് തികച്ചും പ്രകൃതി സൗഹാര്‍ദ്ദപരമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടങ്ങളുടെ ചുമരുകള്‍ പോലും പച്ച പുതച്ചിരിക്കുന്നു. പഴവര്‍ഗ്ഗങ്ങളുടെ വലിയ ശേഖരമാണ് മൊണ്ടാന എസ്റ്റേറ്റില്‍ ഒരുങ്ങുന്നത്. വിവിധ തരം മാവുകള്‍, പ്ലാവ്, ചാമ്പക്ക, പേര, റംമ്പൂട്ടാന്‍, ചിക്കു, മാംഗോസ്റ്റീന്‍ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളുടെ തൈകള്‍ ഇവിടെ നട്ടു കഴിഞ്ഞു. പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി. ഇതിന്റെ ആവശ്യത്തിനായി 15 ഓളം നാടന്‍ പശുക്കളെയും എസ്റ്റേറ്റില്‍ വളര്‍ത്തുന്നു. സ്വന്തം ആവശ്യത്തിനുള്ള പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിച്ച് മാതൃക കാണിക്കുകയാണ് ഇപ്പോള്‍ എസ്‌റ്റേറ്റിലെ വില്ലകളിലെ താമസക്കാര്‍ക്കും ഓഫീസിലെ ജീവനക്കാര്‍ക്കുമാണ് പച്ചക്കറികളും മറ്റും നല്‍കുന്നത്. ആവശ്യത്തിന് അനുസരിച്ച് നല്‍കാനുള്ളവ ലഭിക്കുന്നില്ല. മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളിലെ ജീവനക്കാരോടും സ്ഥലം കണ്ടെത്തി കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷിത ഭക്ഷണം നല്‍കാനായി വിതരണ ശൃംഖല ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി വിവിധ സ്ഥലങ്ങളിലെ കര്‍ഷക സംഘങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

പാലും ഫാമും നഴ്‌സറിയും

കൃഷിയും കൃഷിരീതികളും പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക, കാര്‍ഷിക സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ പല പദ്ധതികളും മലബാര്‍ ഗ്രൂപ്പ് തയാറാക്കുന്നുണ്ട്. മൊണ്ടാന എസ്റ്റേറ്റില്‍ തയാറാക്കുന്ന നഴ്‌സറിയാണ് ഇതില്‍ പ്രധാനം. കേരളത്തിലെ ഏറ്റവും വലിയ നഴ്‌സറിയാകുമിത്. കൃഷിരീതികള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും നേരിട്ട് കാണാനും പങ്കാളികളാകാനുമുള്ള സൗകര്യം ഇവിടെയൊരുക്കും. സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്കെത്തി ഇവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അതു പോലെ മൃഗപരിപാലനം പഠിക്കാന്‍ ഫാമും ഇവിടെ തയാറാക്കി വരികയാണ്. കൃഷിയും വെറ്ററിനറി സയന്‍സുമെല്ലാം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുവാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. 

പൈംപാല്‍

ഗ്രീന്‍തമ്പ് പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗ്രൂപ്പ് വിപണിയില്‍ എത്തിക്കുന്ന പാലാണ് പൈംപാല്‍. ടെലികോം മേഖലയില്‍ വിവിധരാജ്യങ്ങളില്‍ ജോലി ചെയ്ത് ഒടുവില്‍ കാര്‍ഷികമേഖലയില്‍ സജീവമായ എറണാകുളം സ്വദേശി രാജേഷ്, കോഴിക്കോട് സ്വദേശി മുജീബ് എന്നിവരാണ് മലബാര്‍ ഗ്രൂപ്പിന്റെ ഈ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്. പേരുപോലെ പരിശുദ്ധമായ പാലാണ് പൈംപാലെന്ന് രാജേഷ് പറയുന്നു. നത്തിങ് ആഡഡ് നത്തിങ് റിമൂവ്ഡ് എന്നാണ് പൈംപാലിന്റെ ചുരുക്കം. പാലില്‍ നിന്നുമൊന്നും എടുക്കുന്നുമില്ല, ചേര്‍ക്കുന്നുമില്ല. കറവ മുതല്‍ പാക്കിങ് വരെ യന്ത്രമാണ്. മനുഷ്യ സ്പര്‍ശം എവിടെയുമില്ല. പൈംപാല്‍ ഫ്രെഷ് പാല്‍ ആണ്. വയനാട്ടില്‍ 23 ഏക്കര്‍ സ്ഥലത്താണ് പശു ഫാം പ്രവര്‍ത്തിക്കുന്നത്. 100 ഓളം എച്ച് എഫ് പശുക്കളാണ് ഫാമിലുള്ളത്. ശാസ്ത്രീയമായ രീതിയിലാണ് ഫാമിന്റെ പ്രവര്‍ത്തനം. എന്നാല്‍ പശുക്കളെ പൂര്‍ണ സമയം കെട്ടിയിട്ടു വളര്‍ത്തുന്ന രീതിയില്ല അവലംബിക്കുന്നത്. ഇവയ്ക്ക് ഇടയ്ക്ക് പുറത്തേയ്ക്ക് വിടുകയും കറങ്ങി നടക്കാന്‍ അനുവദിക്കുകയും ചെയ്യും. പശുക്കളുടെ മാനസികോല്ലാസത്തിന് അവസരം നല്‍കുന്നു. പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണിപ്പോള്‍ പാല്‍ വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ കൂടി വരുന്നു. മറ്റ് ജില്ലകളിലേക്കും പാല്‍ വിതരണം നടത്താനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഫാം ബിസിനസ്

വിദേശത്തെ വന്‍കിട കമ്പനികളുടെ ജോലിത്തിരിക്കിനിടയിലും സ്വന്തം നാട്ടില്‍ പശു വളര്‍ത്തലും കൃഷിയുമൊക്കെയായി സ്വസ്ഥജീവിതം സ്വപ്‌നം കണ്ടിരുന്നു രാജേഷും മുജീബും. 2008 മുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. വയനാട്ടില്‍ സ്ഥലം വാങ്ങുകയും ചെയ്തു. നിരവധി ഫാമുകളില്‍ പോയി കാര്യങ്ങള്‍ മനസിലാക്കി. വിവിധ കാര്യങ്ങള്‍ കൊണ്ടു പൂട്ടിപ്പോയ ഫാമുകളാണ് അധികവും സന്ദര്‍ശിച്ചത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കാന്‍ ഇതു സഹായിച്ചു. ഒടുവില്‍ 2016 ല്‍ ഫാം തുടങ്ങി. പിന്നീട് മലബാര്‍ ഗ്രൂപ്പുമായി ചേര്‍ന്നായി പ്രവര്‍ത്തനം. നിരവധി പേര്‍ പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഫാം തുടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് എത്തുന്നുണ്ട്. ഇവരില്‍ പലരും ഞങ്ങളുടെ ഫാം സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നും രാജേഷ് പറയുന്നു. ഒരു ദിവസത്തേക്ക് 10000 രൂപ ഫീസ് വാങ്ങിയാണ് ഫാം സന്ദര്‍ശനത്തിന് അനുവദിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്ന് കരുതിയാണ് ഫീസ് ഈടാക്കുന്നത്. ശാസ്ത്രീയമായ മാനേജ്‌മെന്റ് രീതി പിന്തുടര്‍ന്നാല്‍ മാത്രമേ ഒരു ഫാം വിജയകരമാകൂ. അതിനായി ഫാം മാനേജ്‌മെന്റില്‍ ട്രെയ്‌നിങ് നല്‍കുവാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ടെന്ന് പറയുന്നു രാജേഷ്. കൃഷിയെ പ്രോത്സാഹിപ്പിച്ച് കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കി സുരക്ഷിത ഭക്ഷണമെന്ന ആശയവുമായി മലബാര്‍ ഗ്രൂപ്പിന്റെ ചുവട് വെപ്പ് ഏവര്‍ക്കുമൊരു മാതൃകയാണ്. 

Leave a comment

ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം

ഇടക്കോട് പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൊയ്ത്തുല്‍ത്സവം കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ പേരില്‍ ഒരു റൈസ് ബ്രാന്‍ഡ് ഉണ്ടാക്കി വിപണിയിലെത്തിക്കണമെന്ന്…

By Harithakeralam
പത്ത് സെന്റിലെ മായാജാലം

ഏക്കര്‍ക്കണക്കിന് പറമ്പും ഹൈടെക്ക് കൃഷി രീതികളുമില്ലെങ്കിലും കൃഷിയില്‍ നൂറുമേനി വിജയം നേടിയെടുക്കാമെന്നു ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മുവാറ്റുപുഴക്കാരിയ മായ രാജേന്ദ്രന്‍. എന്നാല്‍ വ്യത്യസ്ത തരം…

By നൗഫിയ സുലൈമാന്‍
കൃഷിയിലെ പൊന്‍തിളക്കം

മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍…

By പി.കെ. നിമേഷ്
മനോജിന്റെ കൃഷിപാഠങ്ങള്‍

വാഴയൂര്‍ പൊന്നേമ്പാടത്ത്  അരയേക്കറില്‍ വിവിധയിനം പച്ചക്കറിക്കൃഷിയൊരുക്കിയിരിക്കുകയാണ് പോത്തുംപിലാക്കല്‍ മനോജ് എന്ന കര്‍ഷകന്‍. കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്റ്ററായ മനോജ് ഏഴു വര്‍ഷമായി കൃഷിയില്‍…

By മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍
കൃഷിയും കലയും: രൂപയുടെ കാര്‍ഷിക വിശേഷങ്ങള്‍

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന വരയും കരാട്ടെയും നൃത്തവുമൊക്കെ ജീവിതമായി കണ്ടിരുന്ന പെണ്‍കുട്ടി. കഥയും കവിതയും എഴുതിയിരുന്ന അധ്യാപികയാകാനും ഐഎഎസ് സ്വന്തമാക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നവള്‍. എന്നാല്‍ ഉയര്‍ന്ന…

By നൗഫിയ സുലൈമാന്‍
സ്‌റ്റേഷന്‍ മുറ്റത്ത് കൃഷിത്തോട്ടവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ മുറ്റത്ത് അതുവഴി കടന്നുപോകുന്ന ആരും ശ്രദ്ധിച്ചു പോകുന്ന മനോഹരമായ ഒരു കൃഷിത്തോട്ടമുണ്ട്. ഓഫീസ് മുറ്റത്തെ പരിമിതമായ സ്ഥലത്താണെങ്കിലും മാവുകളും ചെടികളും…

By ജിനേഷ് ദേവസ്യ
Leave a comment

© All rights reserved | Powered by Otwo Designs