കമുക് കൃഷി : ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍

കൂടുതല്‍ ഓലകള്‍ ഉള്ളതും ഓലകള്‍ തമ്മില്‍ ഇടയകലം കുറഞ്ഞതും നിറഞ്ഞ കായ്പിടുത്തവും പ്രധാനമാണ്. പത്തരമാസം കഴിഞ്ഞ് പഴുത്ത കുലകളില്‍ നിന്നുമാണ് വിത്തടക്ക ശേഖരിക്കേണ്ടത്.

By Harithakeralam
2023-09-10

ദീര്‍ഘകാല  വിളയായതിനാല്‍ കവുങ്ങ് തൈ തെരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും തൈകള്‍ വാങ്ങുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗങ്ങളും പ്രതിവിധികളും തുടങ്ങിയവയാണ് ഇന്നു വ്യക്തമാക്കുന്നത്.

മാതൃവൃക്ഷത്തിന്റെ  

തെരഞ്ഞെടുപ്പ്

മാതൃവൃക്ഷമായെടുക്കുന്ന കമുകിന്റെ പ്രായത്തേക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത് ആദ്യം കുലയ്ക്കാനെടുത്ത സമയം, സ്ഥിരമായി നല്ല കായ്ഫലം തരാനുള്ള കഴിവ് എന്നിവയ്ക്കാണ്. കൂടുതല്‍ ഓലകള്‍ ഉള്ളതും ഓലകള്‍ തമ്മില്‍ ഇടയകലം കുറഞ്ഞതും നിറഞ്ഞ കായ്പിടുത്തവും പ്രധാനമാണ്. പത്തരമാസം കഴിഞ്ഞ് പഴുത്ത കുലകളില്‍ നിന്നുമാണ് വിത്തടക്ക ശേഖരിക്കേണ്ടത്. സാധാരണയായി രണ്ടാമത്തെ കുലകള്‍ മുതലാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അവസാനമുള്ള ഒന്ന് രണ്ടു കുലകള്‍ ഒഴിവാക്കണം. ഭാരമുള്ളതും (കുറഞ്ഞത് 35 ഗ്രാം) വെള്ളത്തിലിട്ടാല്‍ കുത്തനെ പൊങ്ങിക്കിടക്കുന്നതുമായ വിത്തടയ്ക്ക ഉപയോഗിച്ചാല്‍ നല്ല കരുത്തുള്ള തൈകള്‍ ലഭിക്കും.

മറ്റു കൃഷി മുറകള്‍

തോട്ടങ്ങളിലെ ഉത്പാദനം കുറയുന്നതിനുള്ള പ്രാധാന കാരണം കൃത്യമായ ഇടയകലം നല്‍കാത്തതാണ്. തെങ്ങിന്റെ ഇടവിളയായി കമുക് കൃഷി ചെയ്യാതിരിക്കുകയാണ് നല്ലത്. സൂര്യപ്രകാശത്തിന് വേണ്ടിയുള്ള മത്സരം ഈ രണ്ടു വിളകളും തമ്മില്‍ സ്വാഭാവികമാണ്. ഒരു വര്‍ഷം പ്രായമായ തൈകള്‍ വരികളിലും വരികള്‍ തമ്മിലും 9 അടി (2.7m x2.7m) അകലത്തില്‍ കാലവര്‍ഷാരംഭത്തില്‍ നടാം. കുഴികള്‍ തമ്മില്‍ 60 സെമി ഃ 60 സെമി ഃ 60 സെമി  വലിപ്പത്തില്‍ തയാറാക്കണം. നടുന്നതിന് മുമ്പ് കുഴികളില്‍ കാല്‍ ഭാഗം മണ്ണ് ചേര്‍ത്ത് മൂടണം. പിന്നീട് കുഴിയുടെ മധ്യത്തില്‍ തൈ നട്ട് കടഭാഗം വരെ മണ്ണിട്ട് മൂടി ചവുട്ടി ഉറപ്പിക്കണം. മഴവെളളം കുഴികളില്‍ ഒലിച്ചിറങ്ങാതെ ചുറ്റും വരമ്പ് തീര്‍ക്കണം. തുലാമഴയ്ക്ക് തൊട്ട് മുമ്പ് കുഴി ഒന്നിന് 12 കിലോ കാലിവളം/കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കാം. ഉത്പാദനം ആരംഭിച്ച കമുകിന് വര്‍ഷാ വര്‍ഷം 0.75-1 മീറ്റര്‍ വ്യാസത്തില്‍ 200 ഗ്രാം വീതം യൂറിയ രാജ്ഫോസ് മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അര അടി ആഴത്തില്‍ തടങ്ങളില്‍ ചേര്‍ക്കാം. തുലാമഴയ്ക്ക് മുമ്പും കാലവര്‍ഷാരംഭത്തിലുമായി രണ്ട് തവണയാണ് വളം ചേര്‍ക്കേണ്ടത്. ഒന്നിടവിട് വര്‍ഷങ്ങളില്‍ അര കിലോ ഗ്രാം കുമ്മായം വീതം തടത്തില്‍ വേനല്‍മഴ കഴിഞ്ഞപാടെ ചേര്‍ത്ത് കൊടുക്കണം.

രോഗകീടനിയന്ത്രണം

1.  മഹാളിരോഗം

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോട് അനുബന്ധിച്ച് കായ്കള്‍ വന്‍തോതില്‍ അഴുകി കൊഴിയുന്നതാണ് പ്രധാന ലക്ഷണം. അടയ്ക്കയുടെ ഞെട്ടിനടിയില്‍ നനഞ്ഞു കുതിര്‍ന്ന പോലുള്ള പാടുകള്‍ കാണുകയും ക്രമേണ അടയ്ക്കക്ക് ഇരുണ്ട പച്ചനിറമായി കൊഴിയുകയും ചെയ്യുന്നു. മഴക്കാലം അവസാനിക്കുന്നതോടെ രോഗബാധയേറ്റ അഴുകിയ കുലകള്‍ കമുകില്‍ തന്നെ അവശേഷിക്കും. ഫൈറ്റോഫ്ത്തോറ വിഭാഗത്തില്‍പ്പെടുന്ന കുമിളുകളാണ് രോഗത്തിന് കാരണം. രോഗനിയന്ത്രണത്തിനായി രോഗബാധയേറ്റതും കൊഴിഞ്ഞ അടയ്ക്കയും മറ്റുഭാഗങ്ങളും ശേഖരിച്ച് നശിപ്പിക്കണം. രോഗബാധ ഉണ്ടാകാതിരിക്കാനും വ്യാപനം നിയന്ത്രിക്കാനും കാലവര്‍ഷാരംഭത്തില്‍ തന്നെ ഒരു ശതമാനം വീര്യത്തില്‍ തയാറാക്കിയ ബോര്‍ഡോ മിശ്രിതം കുലകളില്‍ തളിക്കേണ്ടതാണ്. 40-45 ദിവസങ്ങള്‍ക്കു ശേഷം കൃത്രിമ പശയും ചേര്‍ത്ത് ഒരിക്കല്‍ കൂടി തളിക്കുകയും കാലവര്‍ഷം നീണ്ടു നില്‍ക്കുകയാണെങ്കില്‍ മൂന്നാമതൊരു തവണ കൂടി ആവര്‍ത്തിക്കുകയും വേണം.  

2. പൂങ്കുലകരിച്ചിലും പൊഴിച്ചിലും  

വര്‍ഷത്തിലുട നീളം കാണപ്പെടുന്ന ഈ രോഗം ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് രൂക്ഷമാകുന്നത്. പൂങ്കുലയുടെഅഗ്രഭാഗത്ത് നിന്നുമാരംഭിച്ച് ചുവട്ടിലേക്ക് മഞ്ഞളിക്കുകയും ക്രമേണ കരിയുകയും ചെയ്യുന്നതാണ് ലക്ഷണം. പെണ്‍പൂക്കള്‍ പൊഴിഞ്ഞു പോവുകയും ചെയ്യും. കൊളറ്റോട്രിക്കം ഗ്ലിയോസ്പെറോയിഡ് എന്ന കുമളിാണ് രോഗകാരണം. രോഗം ബാധിച്ച കുലകള്‍ നീക്കം ചെയ്തു തീയിട്ട് നശിപ്പിക്കണം. കൂടാതെ പെണ്‍പൂക്കള്‍ വിരിഞ്ഞ ശേഷം മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തയാറാക്കി 30 ദിവസം ഇടവിട്ട് രണ്ടുപ്രാവശ്യം കുലകളില്‍ തളിച്ചു കൊടുക്കണം.

3. ഇലപ്പൊട്ടു രോഗം

ചെറുതും വൃത്താകൃതിയിലുള്ളതുമായ കടും തവിട്ടു നിറത്തിലുള്ള പൊട്ടുകള്‍ ഓലകളില്‍ പ്രത്യേക്ഷപ്പെടുന്നതാണ് ലക്ഷണം. ഇളംപ്രായത്തിലുള്ള കമുകുകള്‍ക്കാണ് കൂടുതലായും ഈ രോഗബാധകാണാറുള്ളത്. രോഗബാധമൂലം കരിഞ്ഞ ഓലകള്‍ വെട്ടി തീയിട്ടു നശിപ്പിക്കുകയയും തോട്ടത്തില്‍ വീണ ഓലകളും പാളകളുംമാറ്റി തോട്ടം ശുചിയായി സൂക്ഷിക്കുകയും വേണം. 0.1 ശതമാനം വീര്യമുള്ള പ്രൊപികൊണ്ടാസോള്‍ ഇലകളുടെ ഇരുവശത്തും പതിക്കത്തക്ക രീതിയില്‍ തളിച്ചു കൊടുക്കണം. ഒരു മാസത്തിന് ശേഷം മരുന്നു തളി ആവര്‍ത്തിക്കേണ്ടതാണ്.  

4.  ഇല മഞ്ഞളിപ്പ്  

ഇലകളുടെ അരികിലും തുമ്പുകളിലും പ്രത്യക്ഷപ്പെടുന്ന മഞ്ഞളിപ്പ് ക്രമേണ മധ്യഭാഗത്തേക്കും മടല്‍ ഭാഗത്തേക്കും വ്യാപിക്കുന്നു. എന്നാല്‍ നടുഭാഗം അപ്പോഴും പച്ചനിറമായിരിക്കും. ഏറ്റവും പുറമെയുള്ള ഓലകളിലാണ് മഞ്ഞളിപ്പ് ആദ്യം പ്രത്യേക്ഷപ്പെടുന്നതെങ്കിലും രോഗം ശക്തിപ്പെടുന്നതോടെ മഞ്ഞളിപ്പ് എല്ലാ ഓലകളിലേക്കും പടര്‍ന്ന് അവ ക്രമേണ ഉണങ്ങി കൊഴിഞ്ഞ് തായ്ത്തടി മാത്രമായി അവശേഷിക്കുകയും ചെയ്യും. ഈ രോഗം ബാധിച്ച കവുങ്ങുകളുടെ അടയ്ക്കയുടെ കാമ്പ് മൃദുവും ഉപയോഗശൂന്യവുമായിത്തീരും.പ്രോട്ടീസ്റ്റ മൊയസ്റ്റ എന്ന തുള്ളന്‍ പ്രാണികള്‍ മുഖേന പരക്കുന്ന ഫൈറ്റോപ്ലാസ്മ എന്ന സൂക്ഷ്മജീവി മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. സസ്യസംരക്ഷണോപാധികളിലൂടെ ഈ രോഗം നിയന്ത്രിക്കുക സാധ്യമല്ല. എങ്കിലും ശരിയായ പരിപാലന മുറകളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്.

5. കൂമ്പിലച്ചാഴി

കമുകിന്റെ നാമ്പിലും ഇളം ഓലകളിലും നീരൂറ്റിയ പാടുകള്‍ തവിട്ട് നിറത്തിലുള്ള വരകളായി പ്രത്യക്ഷപ്പെടുന്നതാണ് കൂമ്പിലച്ചാഴിയുടെ ആക്രമണ ലക്ഷണം. രൂക്ഷമായ കീടബാധയേറ്റ തിരിയോലകള്‍ വിടരാതെ മണ്ട കുറുകിപ്പോകുന്നു. കീടബാധയുള്ള തോട്ടങ്ങളില്‍ തണല്‍ ക്രമീകരിക്കുക, ഏപ്രില്‍ -മേയ് മാസങ്ങളില്‍ രണ്ടു ഗ്രാം തയാമെത്തോക്സാം 25ംഴ എന്ന കീടനാശിനി അടങ്ങിയ തുളയുള്ള സാഷെകള്‍ ഏറ്റവും ഉള്ളിലുള്ള രണ്ട് ഓലയിടുക്കുകളില്‍ വെക്കുക അല്ലെങ്കില്‍ തയാമെത്തോക്സാം 25wg 0.25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കൂമ്പിലയിലും ചുറ്റുമായി തളിക്കുക എന്നീ സംയോജിത മാര്‍ഗങ്ങളിലൂടെ ഈ പ്രാണിയുടെ ശല്യം ഒഴിവാക്കാം.

തയാറാക്കിയത്

ഡോ. പി.എസ്. മനോജ്,  

ഡോ. കെ.എം. പ്രകാശ്

ഡോ. കെ.കെ. ഐശ്വര്യ

ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം, പെരുവമണ്ണാമൂഴി, കോഴിക്കോട്

Leave a comment

നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
ഉത്പാദനം കുറയുന്നു; തെങ്ങിന് വേണം പ്രത്യേക പരിചരണം

വെളിച്ചെണ്ണയുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഓണമെത്തുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. കേരളത്തില്‍ തേങ്ങ ഉത്പാദനം കുറയുന്നതാണിതിനു കാരണം. കഴിഞ്ഞ തവണത്തെ കടുത്ത വെയിലില്‍…

By Harithakeralam
വെട്ടിക്കളഞ്ഞ് തെങ്ങ് വച്ചവര്‍ എവിടെ: റബര്‍ വില 250 കടന്ന് കുതിക്കുന്നു

വിലത്തകര്‍ച്ച നേരിട്ട ഒരു നീണ്ട കാലത്തിന് ശേഷം റബര്‍ വില റെക്കോര്‍ഡിട്ട് കുതിക്കുന്നു. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ്…

By Harithakeralam
100 ലെത്തി ചേനയും ചേമ്പും ; നേട്ടം കൊയ്ത് തമിഴ്‌നാട്ടിലെ കര്‍ഷകര്‍

കേരളത്തില്‍ ചേന, ചേമ്പ് എന്നിവയുടെ വില 100 കടന്നു. ഓണക്കാലത്ത് മാത്രം വില വര്‍ധിക്കാറുള്ള ചേനയുടെ ഇപ്പോഴത്തെ പത്രാസ് കണ്ട് അമ്പരന്നിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ വില കൂടിയിട്ടും നമ്മുടെ കൃഷിക്കാര്‍ക്ക്…

By Harithakeralam
മച്ചിങ്ങ പൊഴിച്ചില്‍ രൂക്ഷം: കാരണങ്ങളും പ്രതിവിധിയും

തെങ്ങില്‍ നിന്നും മച്ചിങ്ങ പൊഴിയുന്നത് രൂക്ഷമാണിപ്പോള്‍. കേരളത്തിന്റെ എല്ലാ ഭാഗത്തും കര്‍ഷകര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. പല കാരങ്ങള്‍ കൊണ്ടിതു സംഭവിക്കാം. വലിയ നഷ്ടമാണ് മച്ചിങ്ങ പൊഴിച്ചില്‍ കേര കര്‍ഷകര്‍ക്കുണ്ടാക്കുക.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs