സംസ്ഥാനത്തെ നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും: കൃഷി മന്ത്രി

By Harithakeralam
2024-07-01

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി പി. പ്രസാദ്. 2024 ഫെബ്രുവരി മുതല്‍ മേയ് വരെയുണ്ടായ കടുത്ത വരള്‍ച്ചയും ഉഷ്ണ തരംഗവും തുടര്‍ന്നുണ്ടായ അതിതീവ്രമഴയും കാരണം നെല്‍ കൃഷിയിലും മറ്റിതര കൃഷികളിലും വ്യാപകമായ നാശനഷ്ടവും ഉല്‍പാദനത്തില്‍ കുറവും സംഭവിച്ചിട്ടുണ്ട്. വരള്‍ച്ച മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ബ്ലോക്ക്തലത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുകയും സ്ഥല സന്ദര്‍ശനം നടത്തി നഷ്ടം തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ ഉത്പാദനത്തില്‍ ഹെക്ടറിന് 500 മുതല്‍ 1000 കിലോ വരെ കുറവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നെല്‍കൃഷിക്ക് നാശനഷ്ടം സംഭവിച്ചതിലൂടെ പ്രത്യക്ഷമായി 1.25 കോടി രൂപയുടേയും പരോക്ഷമായി 1.36 കോടി രൂപയുടേയും നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പറഞ്ഞു. മെയ് അവസാനം സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴ 7124 ഹെക്ടര്‍ നെല്‍കൃഷിയേയും 9246 കര്‍ഷകരേയും ബാധിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എയിംസ് പോര്‍ട്ടലിലെ പ്രാഥമിക വിവര കണക്കു പ്രകാരം 106.86 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പ്രകൃതി ക്ഷോഭം മൂലം വിളനാശം ഉണ്ടാകുന്ന സാഹചര്യത്തില്‍ 'പ്രകൃതിദുരന്തങ്ങള്‍ക്കായുള്ള അടിയന്തര പരിഹാര പദ്ധതി' മുഖേന വിള നാശത്തിന് നഷ്ടപരിഹാരമായി സംസ്ഥാന വിഹിതവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള വിഹിതവും നല്‍കുന്നുണ്ട്.  

വിതച്ച നെല്ല് നഷ്ടപ്പെട്ടുപോയ കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കുന്നതിനായി നെല്‍വിത്ത് സൗജന്യമായി നല്കുന്നതിനുള്ള ക്രമീകരണം 750 ലക്ഷം രൂപ വകയിരുത്തി കേരളസ്റ്റേറ്റ് സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി (KSSDA) മുഖേന ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതും ഹൃസ്വ കാലയളവില്‍ വിളവെടുപ്പ് നടത്തുവാന്‍ സാധ്യമാകുന്നതുമായ നെല്ലിന്റെ കൂടുതല്‍ വിത്തിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വിത്തുകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു വരുന്നു. കൂടാതെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി മുഖേന ഇന്‍ഷ്വര്‍ ചെയ്തു വിളകള്‍ക്ക് നാശനഷ്ടം സംഭവിക്കുമ്പോള്‍ പദ്ധതി മാനദണ്ഡങ്ങള്‍ക്കും നിരക്കുകള്‍ക്കും വിധേയമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഈ പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 3314 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.  

കേന്ദ്ര സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയായ കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന നടപ്പിലാക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിശ്ചയിച്ചിരിക്കുന്ന പ്രീമിയം നിരക്ക് അനുസരിച്ച് പ്രീമിയം അടച്ച് അംഗങ്ങളാകുന്ന നെല്‍ കര്‍ഷകര്‍ക്ക് കേരളാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തുല്യ വിഹിതം പ്രീമിയമായി അടച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളായ കനത്ത ചൂട്, വരള്‍ച്ച, ഉഷ്ണ തരംഗം, അതിതീവ്ര മഴ തുടങ്ങിയവമൂലം ഉണ്ടാകുന്ന കൃഷിനാശ നഷ്ടങ്ങള്‍ കാലാവസ്ഥാ നിലയങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രീയമായി കണ്ടെത്തി ഹെക്ടറിന് 80,000 രൂപ വരെ നെല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്. സംസ്ഥാന പദ്ധതിയായ നെല്‍കൃഷി വികസന പദ്ധതി, ജനകീയാസൂത്രണത്തിലൂടെ ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന വിവിധ നെല്‍കൃഷി പദ്ധതികള്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്ക് ഗുണമേന്മയും അത്യുല്‍പ്പാദന ശേഷിയുമുള്ള നെല്‍ വിത്തുകള്‍, കുമ്മായ വസ്തുക്കള്‍, ഉഴവുകൂലി എന്നീ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണവും ഉത്പാദനവും നിലനിര്‍ത്താന്‍ കൃഷി വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ത്രിതല പഞ്ചായത്തുകള്‍ വകകൊള്ളിക്കുന്ന തുകയ്ക്കു പുറമേ 95.1 കോടി രൂപയാണ് 2024-25 സാമ്പത്തിക വര്‍ഷം നെല്‍കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ കൃഷി വകുപ്പ് വകയിരുത്തിയിരിക്കുന്നത്.

സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 2015-16 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ നെല്‍ കൃഷിയുടെ വിസ്തൃതിയില്‍ നേരീയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും അരിയുടെ ഉത്പാദനത്തില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം നെല്ലിന്റെ ഉല്ലാദനക്ഷമത സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തലമായ ഹെക്ടറിന് 4744 കിഗ്രാം ആയി മാറി. 2015-16 ല്‍ ഇത് 4247 കിഗ്രാം ആയിരുന്നു. തരിശു നില കൃഷി പ്രോത്സാഹിപ്പിച്ചും, നെല്‍വയലുകള്‍ തരം മാറ്റുന്നത് തടഞ്ഞും, വയല്‍ നിലനിര്‍ത്തുന്ന കര്‍ഷകന് പ്രോത്സാഹന ബോണസ് നല്‍കിയും, രജിസ്റ്റേര്‍ഡ് വിത്ത് ഉല്‍പാദക പദ്ധതി പ്രകാരം വിത്തുകള്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയും , വിത്തു പരിശോധന കേന്ദ്രങ്ങള്‍ നവീകരിച്ച് ഉയര്‍ന്ന ഉല്പാദനക്ഷമതയും ഗുണമേന്മ ഉറപ്പാക്കിയതുമായ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയും, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി കര്‍ഷകരെ മേഖലയില്‍ നിലനിര്‍ത്തിയും, ഉത്പാദിപ്പിക്കുന്ന നെല്ല് കര്‍ഷകരില്‍ നിന്നും പൂര്‍ണമായും സംഭരിച്ചുമാണ് ഈ നേട്ടം കൈവരിക്കുവാന്‍ സാധ്യമായത്.                

നെല്‍കൃഷിക്ക് നാശനഷ്ടം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും, കൃഷി നാശത്തിനു അപേക്ഷ സമര്‍പ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃഷി ഭവനുകള്‍ മുഖേനയും , ദൃശ്യ ശ്രാവ്യ ,സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയും നല്‍കുന്നുണ്ട്. നഷ്ടപരിഹാരത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ കാലതാമസം കൂടാതെ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ തലത്തില്‍ നടപ്പിലാക്കി വരുന്ന വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തും നെല്ലു സംഭരണം നടന്നു വരുന്നത്.  

കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണ്ണമായും സംഭരിക്കുന്നതും ഉയര്‍ന്ന വില നല്‍കുന്നതും നമ്മുടെ സംസ്ഥാനത്താണ്. ഈ വര്‍ഷവും പരാതികളൊന്നും ഇല്ലാതെ സമയബന്ധിതമായി സംഭരണ പ്രക്രിയ പൂര്‍ത്തിയാക്കി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട താങ്ങുവില (ങടജ) യോടൊപ്പം സംസ്ഥാന പ്രോത്സാഹന ബോണസ് കൂടി ചേര്‍ത്താണ് കര്‍ഷകര്‍ക്ക് സംഭരണവില നല്‍കിവരുന്നത്. ഈ സംഭരണ കാലത്ത് സംസ്ഥാനത്ത് 1,98,214 കര്‍ഷകരില്‍ നിന്നായി 5,58,412 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി നല്‍കേണ്ട 1,581.43 കോടി രൂപയില്‍ 1,173.81 കോടി രൂപയും നല്‍കിക്കഴിഞ്ഞു. ഇനി 53818 കര്‍ഷകര്‍ക്കായി 407.62 കോടി രൂപ നല്‍കാന്‍ ബാക്കിയുണ്ട്. ആയത് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നെല്ല് സംഭരിച്ച വകയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് 1079.5 കോടി രൂപ ലഭ്യമാകാനുണ്ട്. നെല്ലിന്റെ സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

കേരളത്തിന്റെ നെല്ലറകളായ കുട്ടനാട്, പാലക്കാട്, തൃശൂര്‍ കോള്‍നിലങ്ങള്‍ തുടങ്ങിയവയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കി കൊണ്ടിരിക്കുന്നത്. കേരളത്തിലെ നെല്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വരള്‍ച്ച മൂലം കൃഷിനാശമുണ്ടായ കര്‍ഷകരെ സഹായിക്കുന്നതിന് അധിക തുക അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹു. കേന്ദ്ര മന്ത്രിയെ ഈ മാസം തന്നെ നേരില്‍കണ്ട് കര്‍ഷക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലവില്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന നടപടികളിലൂടെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കി മേഖലയില്‍ നിലനിര്‍ത്തുവാനും നെല്ലിന്റെ ഉല്‍പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുവാന്‍ സാധ്യമാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ നെല്‍ കൃഷി മേഖലയില്‍ ഉല്‍പാദനത്തില്‍ വന്ന വന്‍ ഇടിവ് മൂലം നെല്‍ കര്‍ഷകര്‍ക്കുണ്ടായ സാമ്പത്തിക തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം, നെല്ലിന്റെ സംഭരണവില ലഭിക്കുന്നതിലെ കാലതാമസം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങള്‍ സംബന്ധിച്ച്  മുരളി പെരുനെല്ലി എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു കൃഷി മന്ത്രി.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs