അരുമനായ്ക്കള്‍ക്ക് സമ്മര്‍ കെയര്‍; അറിയേണ്ടതും കരുതേണ്ടതും

ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവയിലും ശ്വസനനാളിയ്ക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്.

By ഡോ. എം. മുഹമ്മദ് ആസിഫ് (വെറ്ററിനറി സര്‍ജന്‍. മൃഗസംരക്ഷണവകുപ്പ്)
2024-02-09

ചൂടുകൂടുമ്പോള്‍ വിയര്‍ത്ത് ശരീരമൊന്ന് തണുപ്പിക്കുന്നതിന് വേണ്ട വിയര്‍പ്പുഗ്രന്ഥികള്‍ മനുഷ്യരില്‍ ഉള്ളതു പോലെ നായ്ക്കളുടെ ശരീരത്തിലില്ല. ഉയര്‍ന്ന ചൂടില്‍ ശരീരതാപനില ക്രമീകരിക്കാന്‍ കഴിയാതെ വന്നാല്‍ സൂര്യാതാപം, സൂര്യാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയുണ്ട്. ഉയര്‍ന്ന ശരീരതാപനില, ഉന്മേഷക്കുറവ്, തളര്‍ച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്, കിതക്കല്‍, ഉയര്‍ന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായില്‍ നിന്ന് കട്ടികൂടിയ ഉമിനീര്‍ ധാരാളമായി ഒലിക്കല്‍, കൈകാലുകളിലേയും തലയിലെയും പേശികളില്‍ വിറയല്‍, വിളറിയ കണ്ണുകള്‍, ചുവന്ന മോണയും നാക്കും, വേച്ച് വേച്ചുള്ള നടത്തം, അലക്ഷ്യമായ ചലനങ്ങള്‍, ഛര്‍ദ്ദി, വയറിളക്കം, തളര്‍ന്ന് വീഴല്‍ എന്നിവ നായ്ക്കളിലെ ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവയിലും ശ്വസനനാളിയ്ക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്. പഗ്ഗുകള്‍, ലാസ ആപ്‌സോ, ബുള്‍ മാസ്റ്റിഫ്, ബുള്‍ഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയല്‍, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ച് തീരെ ചെറിയ തലയും പതിഞ്ഞ മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തില്‍പ്പെട്ട നായ്ക്കള്‍ക്ക്വേനല്‍ കരുതല്‍ ഏറെ വേണം. ശരീരത്തെ അപേക്ഷിച്ച് ചെറിയ തലയും മൂക്കും വായയുമായതിനാല്‍ മതിയായ വായുവും ഈര്‍പ്പവും ശരീരത്തില്‍ നിന്ന് പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാന്‍ ഈ ഇത്തിരി കുഞ്ഞന്‍മാര്‍ക്ക് കഴിയില്ല. വിറയലും ഛര്‍ദ്ദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.കട്ടിയായ രോമാവരണമുള്ള പൊമറേനിയന്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങളിലും ഉഷ്ണാഘാതസാധ്യത കൂടും. പകല്‍ ഓടിച്ചാടി വ്യായാമം ഇഷ്ടപ്പെടുന്ന ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഊര്‍ജ്ജസ്വലരായ നായ ഇനങ്ങളെ പകല്‍ചൂടില്‍ ഇറക്കിവിട്ടാല്‍ താപാഘാതത്തിന് സാധ്യതയുണ്ട്.

വേണം എപ്പോഴും കുടിവെള്ളം

തണുത്ത കുടിവെള്ളം മുഴുവന്‍ സമയവും നായ്ക്കള്‍ക്ക് ഉറപ്പാക്കണം. ചെറിയ ഇനം നായ്ക്കള്‍ക്ക് 2-3 ലിറ്റര്‍ വരെ കുടിവെള്ളവും ഇടത്തരം ഇനം നായ്ക്കള്‍ക്ക് 4-5 ലിറ്റര്‍ വരെ കുടിവെള്ളവും വലിയ ജനുസ്സ് നായ്ക്കള്‍ക്ക് 6-10 ലിറ്റര്‍ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്.വേനല്‍ ചൂടേറും തോറും നായ്ക്കള്‍ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളില്‍ തീറ്റ നല്‍കുന്നത് ഒഴിവാക്കണം. ആകെ ഒരു ദിവസം നല്‍കുന്ന തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നല്‍കണം. ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാരത്തില്‍ യീസ്റ്റ് അല്ലെങ്കില്‍ മറ്റ് പ്രോബയോട്ടിക്കുകള്‍ ഉള്‍പ്പെടുത്തണം. ഇതിനായ് തൈര് തീറ്റയില്‍ ചേര്‍ത്താല്‍ മതി. ജീവകം സി, ഇ അടങ്ങിയ ടാബ്ലെറ്റുകളും, ലിവര്‍ ടോണിക്കുകളും പതിവായി നല്‍കി ശരീര സമ്മര്‍ദ്ദം ഒട്ടൊക്കെ കുറയ്ക്കാം. പപ്പായ , തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ നായ്ക്കളുടെ പകല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കൂട്ടില്‍ ശ്രദ്ധിക്കാന്‍

കൂടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട്, വൈക്കോല്‍ പാകുന്നതും ചണചാക്കോ, പനയോലയോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. താപാഘാതം തടയുന്നതിനായി പകല്‍ നനച്ച ഒരു തുണികൊണ്ട് നായ്ക്കളുടെ ശരീരം തുടച്ചു നല്‍കാം. നായ്ക്കളുടെ കൂട്ടില്‍ ഒരു ഫാന്‍ ഒരുക്കി നല്‍കാവുന്നതാണ്വേനലില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ദിവസവും ഇടക്കിടെ നായ്ക്കളെ നനച്ചുനല്‍കുന്ന രീതി ശാസ്ത്രീയമല്ല. ഇത് ത്വക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂട്ടും. എന്നാല്‍ ദിവസവും ബ്രഷ് ചെയ്യുവാന്‍ മറക്കരുത്. ബാഹ്യപരാദങ്ങള്‍വേനലില്‍ പെരുകുന്നതിനാല്‍ ബാഹ്യപരാദനാശിനികള്‍ അടങ്ങിയ സോപ്പോ, ഷാംപുവോ തേച്ച് കുളിപ്പിക്കുന്നതാണ് ഉത്തമം. നല്ല ശരീര രോമമുള്ള ഇനങ്ങള്‍ക്ക് മേനി മിനുങ്ങുന്നതിനായി സ്‌കിന്‍ ടോണിക്കുകള്‍ നല്‍കണം.

വാഹനങ്ങളിലടച്ച് പോവരുതേ

ഉയര്‍ന്ന ഊഷ്മാവുള്ള ഏത് അന്തരീക്ഷവും നായ്കളില്‍ ഉഷ്ണസമ്മര്‍ദ്ദമുണ്ടാക്കും. നമ്മുടെ അശ്രദ്ധയും അതിനൊരു കാരണമാണ്. നല്ല ചൂടുള്ള പകലില്‍ നായ്ക്കളെ കാറിനുള്ളിലോ, മുറിയ്ക്കുള്ളിലോ അടച്ച് പുറത്ത് പോയാല്‍ എന്ത് സംഭവിയ്ക്കും ?. കാറടക്കമുള്ള വാഹനങ്ങള്‍ തണലിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത് എങ്കില്‍ പോലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ പുറത്തെ താപനിലയേക്കാള്‍ 10% വരെ വാഹനങ്ങള്‍ക്കുള്ളിലെ താപനില ഉയരാന്‍ ഇടയുണ്ട്. ഈ താപത്തെ താങ്ങാനാവാതെ നിര്‍ജ്ജലീകരണവും, സൂര്യാഘാതവും ഏറ്റ് അരുമകള്‍ അപകടത്തിലാവുന്ന ഈ അവസ്ഥയെ അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം. വെള്ള കാറുകളെ അപേക്ഷിച്ച് കറുത്ത നിറമുള്ള കാറുകളാണെങ്കില്‍ താപാഘാതത്തിന് സാധ്യത കൂടും.നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ പകല്‍ വേളകളില്‍ അല്‍പ്പ സമയത്തേക്കാണെങ്കില്‍ പോലും അരുമകളെ ഉള്ളിലടച്ച് പുറത്ത് പോവരുത്.

നായ്ക്കള്‍ക്ക് പകല്‍ 9 നും 3 നുമിടയ്ക്ക് പരിശീലനവും വ്യായാമവും നല്‍കല്‍, മതിയായ തണലോ കുടിവെള്ളമോ ഒരുക്കി വെക്കാതെ പുറത്ത് വിടല്‍ എന്നിവയെല്ലാം ഉഷ്ണാഘാതത്തിന് സാധ്യതകൂട്ടും.അരുമകളുമായുള്ള വാഹനയാത്രകളും, പരിശീലനവും വ്യായാമവും, നടത്തവുമെല്ലാം ചൂട് കുറവുള്ള രാവിലെയും, വൈകുന്നേരവുമായി ക്രമീകരിക്കണം. വീട്ടില്‍ പല സ്ഥലങ്ങളിലായി വെള്ളപ്പാത്രങ്ങള്‍ നിറച്ച് ഒരുക്കി വെക്കണം. പുറത്ത് പാര്‍പ്പിക്കുന്ന നായ്ക്കളെ ചൂട് കൂടിയ നേരങ്ങളില്‍ അകത്തോ പുറത്ത് തണല്‍ ഒരുക്കിയോ പാര്‍പ്പിക്കണം.

രക്തമൂറ്റും, രോഗം പടര്‍ത്തും , ബാഹ്യപരാദങ്ങളെ തടയാം

പട്ടുണ്ണി, ചെള്ള്, പേന്‍, മണ്ഡരി തുടങ്ങിയ ബാഹ്യ പരാദങ്ങളുടെ ശല്യംവേനലില്‍ കൂടുതലായതിനാണ്. പലപ്പോഴും ഒന്നും രണ്ടുമായി തുടങ്ങി ഇവ പെറ്റുപെരുകി നിയന്ത്രണാതീതമാവാറുണ്ട്. വിളര്‍ച്ച, ക്ഷീണം, ചൊറിച്ചില്‍, രോമം കൊഴിയല്‍ തുടങ്ങിയ നായ്ക്കളിലെ ലക്ഷണങ്ങള്‍ ബാഹ്യ പരാദബാധയുടെതാവാം. ഇവയെ  നിയന്ത്രിക്കുന്നതിനായ് ടിക്ക്/ഫ്‌ളീ കോളറുകളോ, സ്‌പോട്ട് ഓണ്‍, പോറോണ്‍ മരുന്നുകളോ കുത്തിവെയ്പുകളോ നല്‍കാം. ബാഹ്യപരാദനാശിനികള്‍ അടങ്ങിയ ഷാംപു ഉപയോഗിച്ച് നായ്ക്കളെ കുളിപ്പിക്കുകയോ ചെയ്യാം. മാസങ്ങളോളം ബാഹ്യപരാദങ്ങളെ നായ്ക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ചില ഗുളിക രൂപത്തിലുള്ള പുതിയ മരുന്നുകളും ലഭ്യമാണ്, വില അല്‍പ്പം കൂടുതലാണെന്ന് മാത്രം. കുഞ്ഞുങ്ങളിലെ പരാദ നിയന്ത്രണത്തിന് പൗഡറുകള്‍ മേനിയില്‍ തളിയ്ക്കാന്‍ ലഭ്യമാണ്. അമിതമായി വളര്‍ന്ന രോമകൂപങ്ങള്‍ വെട്ടിയൊതുക്കി എന്നും ഒരു ബ്രഷ് കൊണ്ട് മേനി ചീവാന്‍ മറക്കരുത്. രോമവളര്‍ച്ച കൂടുതലുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങളുടെ അധികമായി വളര്‍ന്ന രോമങ്ങളും, ജഡകളും വെട്ടിയൊരുക്കി ഒരു ബ്രഷ് കൊണ്ട് ഗ്രൂമിങ്ങ് ചെയ്യുന്നത് ശരീരത്തിന്റെ രക്തയോട്ടം കൂട്ടാനും താപസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.നായ്ക്കളുടെ രക്തം കുടിച്ച് വളരുന്ന ചെള്ള്/ പട്ടുണ്ണി കീടങ്ങള്‍ വഴി പടരുന്ന ബബീസിയോസിസ്, ഹീമോബാര്‍ട്ടനെല്ലോസിസ്, എര്‍ലീച്ചിയോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ക്ക് വേനലില്‍ സാധ്യത കൂടുതലാണ് വിളര്‍ച്ച, പനി, ദിവസങ്ങളോളം നീളുന്ന തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗത്തില്‍ ചികിത്സ തേടണം.

വേനല്‍കാലത്തെ പകര്‍ച്ചവ്യാധികള്‍

നായ്ക്കളില്‍വേനല്‍കാലത്ത് കൂടുതലായി, പ്രത്യേകിച്ച് വേനല്‍മഴ കഴിഞ്ഞ് കണ്ടുവരുന്ന പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് പാര്‍വോ രോഗം. ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള നായകുഞ്ഞുങ്ങളാണ് പാര്‍വോ വൈറസിന്റെ പ്രധാന ഇരകള്‍. എന്നിരുന്നാലും പ്രതിരോധശേഷി കുറഞ്ഞ ഏത് പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടയ്ക്കല്‍,തുടര്‍ച്ചയായി ദുര്‍ഗന്ധമുള്ള ഛര്‍ദ്ദി, രക്തം കലര്‍ന്ന മലത്തോട് തുടര്‍ച്ചയായ വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തില്‍ ദുര്‍ഗന്ധത്തോട് കൂടിയ മലം എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍.  രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. പാര്‍വോ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തില്ലങ്കില്‍ ഉടനെ നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കണം. എട്ടാഴ്ച പ്രായമെത്തിയ നായ്ക്കുഞ്ഞുങ്ങള്‍ക്ക് ആദ്യ വാക്‌സിന്‍ നല്‍കാം.

ചൂടുതാങ്ങാനാവാതെ തളര്‍ന്നാല്‍

ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ മുക്കിയ ടവ്വല്‍ മേനിയില്‍ പുതപ്പിക്കണം. കാറ്റും നല്‍കണം. ചെറിയ ഇനത്തില്‍ പെട്ട നായ്ക്കളെ തണുത്ത വെള്ളം നിറച്ച ഒരു ചെറിയ ടാങ്കിലോ പാത്രത്തിലോ തല മുങ്ങാതെ അല്‍പ്പസമയം മുക്കണം. ഫാനിനടിയില്‍ നല്ല കാറ്റു കിട്ടുന്നിടത്ത് കിടത്തി മേനിയില്‍ വെള്ളം സ്‌പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം. തലയുടെ പിന്‍ഭാഗത്തും കഴുത്തിലും തണുത്തവെള്ളം കൊണ്ട് നന്നായി നനയ്ക്കണം. താപാഘാതമേറ്റ നായ്ക്കക്കള്‍ക്ക് തണുത്ത വെള്ളം ധാരാളം കുടിയ്ക്കാന്‍ നല്‍കണം. എന്നാല്‍ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിക്കരുത്. ശരീരതാപനില സാധാരണ നിലയില്‍ (103 ഡിഗ്രി ഫാരന്‍ ഹിറ്റ് /39.5 ഡിഗ്രി സെല്‍ഷ്യസ് ) ആവുന്നതുവരെ ഈ ക്രമീകരണങ്ങള്‍ ചെയ്യണം. മലദ്വാരത്തില്‍ ഒരു തെര്‍മോ മീറ്ററിന്റെ അറ്റം അമര്‍ത്തി പടിച്ച് ശരീരതാപനില പരിശോധിക്കാം.താപാഘാത ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. തലക്കുള്ളിലെ നീര്‍ക്കെട്ട്, വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവല്‍, കുടലിലെ രക്തസ്രാവം, രക്തം കട്ടപിടിയ്ക്കുന്നതിലെ തടസ്സം തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ക്ക് താപാഘാതം കാരണമായേക്കാം.

Leave a comment

മേയുന്നതിനിടെ കുഴഞ്ഞുവീഴും, മേലാസകലം പൊള്ളലേറ്റ പാടുകള്‍; പശുക്കള്‍ക്കും സൂര്യാഘാതമേല്‍ക്കാം

സംസ്ഥാനത്തിന്റെ പലയിടങ്ങളും ഇപ്പോള്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. സൂര്യാഘാതമേറ്റ് നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മനുഷ്യര്‍ മാത്രമല്ല, പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളും കൊടുംചൂടിന്റെയും…

By ഡോ. എം. മുഹമ്മദ് ആസിഫ്
പശുക്കള്‍ക്ക് വേണം പ്രത്യേക പരിരക്ഷ

കന്നുകാലികളില്‍ അന്തരീക്ഷ ഊഷ്മാവ് അധികമാവുമ്പോള്‍ കൂടുതലായി അനുഭവപ്പെടുന്ന ചൂട് പുറന്തള്ളാന്‍ കഴിയാതെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നത് വഴി മൃഗങ്ങളുടെ ശരീരം താപസമ്മര്‍ദ്ദം (heat stress)-ന് അടിപ്പെടുന്നു.…

By Harithakeralam
ഇന്ത്യയുടെ തനി നാടന്‍ പശു

ഇന്ത്യയിലുള്ള 43 രജിസ്‌റ്റേര്‍ഡ് കന്നുകാലി ജനുസ്സുകളില്‍ നാല് എണ്ണം മാത്രമാണ് പാലുല്‍പ്പാദനത്തിനുതകുന്നത്. ബാക്കിയുള്ളവ കൃഷിപ്പണിക്ക് യോജിച്ചവയാണ്. പാലുല്‍പ്പാദനത്തിന് യോജിച്ചവയില്‍ ഗീര്‍ ജനുസ് മാത്രമാണ്…

By ഡോ. ജോണ്‍ എബ്രഹാം
40 കോടി വിലയുള്ള പശു

ഫുട്‌ബോളില്‍ കോടികള്‍ വിലയുള്ള താരങ്ങളുടെ നാടാണ് ബ്രസീല്‍. കാല്‍പ്പന്തു കളിയുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ ബ്രസീലിനെ മാറ്റി നിര്‍ത്താന്‍ നമുക്കാകില്ല. എന്നാല്‍ ലോകത്ത് ഏറ്റവും വിലയുള്ള പശുവുമിപ്പോള്‍ ബ്രസീലിലാണ്.…

By Harithakeralam
ശാന്തം, പക്ഷേ ശൗര്യത്തില്‍ മുമ്പില്‍; ഇവര്‍ നമ്മുടെ തദ്ദേശീയ നായ ജനുസ്സുകള്‍

പ്രാദേശികമായി അറിയപ്പെടുന്ന നായയിനങ്ങള്‍  ഇന്ത്യയില്‍ ഏറെയുണ്ടെങ്കിലും ഒരു ബ്രീഡ് എന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ വളര്‍ത്തുനായ ജനുസ്സുകള്‍ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ.…

By ഡോ. എം. മുഹമ്മദ് ആസിഫ്
പിറ്റ്ബുള്‍ മുതല്‍ റോട്ട് വീലര്‍ വരെ; അരുമകളിലെ അപകടകാരികള്‍ വീടിന് പുറത്താവുമോ... ?

അമേരിക്കന്‍ പിറ്റ് ബുള്‍ ടെറിയര്‍ നായയുടെ കടിയേറ്റ് ഉടമയുടെ അമ്മ കൊല്ലപ്പെട്ട സംഭവം ഉണ്ടായത് 2022- ല്‍ നോയിഡയിലായിരുന്നു. ഓമനിച്ചു വളര്‍ത്തിയിരുന്ന ഉടമയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ 69- കാരിയായ…

By ഡോ. എം. മുഹമ്മദ് ആസിഫ്
റോട്ട് വീലര്‍, ബുള്‍ഡോഗ് ഉള്‍പ്പടെ 23 ഇനം നായ്ക്കളെ നിരോധിച്ചു കേന്ദ്രം

ന്യൂഡല്‍ഹി : ആക്രമണ സ്വഭാവമുള്ള വിദേശ ജനുസ് നായ്ക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അതീവ ആക്രമണ സ്വഭാവമുളള പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ…

By Harithakeralam
ആടുകളുടെ രോഗങ്ങള്‍ക്ക് ആയുര്‍വേദ പ്രതിവിധികള്‍

ആടു വളര്‍ത്തല്‍ മികച്ച വരുമാനം നേടിത്തരുന്ന മേഖലയാണിന്ന്. പ്രവാസികളടക്കമുള്ളവര്‍ നാട്ടിലെത്തി ആടുവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുന്നു. തുടക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആടുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs