വ്യത്യസ്തമാണ് പാത്തൂസ് ഡയറി ഫാം

10 വര്‍ഷം മുന്‍പ് തുടക്കമിട്ട എരുമ വളര്‍ത്തല്‍ നാട്ടുകാരില്‍ ചിലരുടെ പരിഹാസങ്ങളും കുത്തുവാക്കുകളും അത്ര ചെറുതല്ലാത്ത പരാജയങ്ങളുമൊക്കെ പിന്നിട്ട് വിജയപാതയിലേക്കെത്തിയിരിക്കുകയാണ്. പോത്തുകളും എരുമകളും കിടാവുകളുമൊക്കെയായി 18 പേരുണ്ടിവിടെ.

By നൗഫിയ സുലൈമാന്‍
2024-02-21

ആട്ടിന്‍കുട്ടിയെ തോളിലേറ്റിയും പശു കിടാവിനു പിന്നാലെ ഓടി നടന്നും കോഴികള്‍ക്ക് തീറ്റ കൊടുത്തും ഉല്ലസിച്ച കുട്ടിക്കാല ഓര്‍മ്മകള്‍ പലര്‍ക്കുമുണ്ടാകും. സ്വന്തം വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഇല്ലെങ്കില്‍ പോലും അയല്‍വീടുകളിലെ പശുക്കളെയും ആടുകളെയുമെങ്കിലും കൊഞ്ചിച്ചിച്ചവരാകും നമ്മളില്‍ ഏറെയും. അതുപോലൊരു കുട്ടിയായിരുന്നു റഷീദും. കുട്ടിക്കാലത്ത് റഷീദിന്റെ വീട്ടിലും പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ വളര്‍ത്തിയിരുന്നു. പക്ഷേ എരുമകളോടായിരുന്നു ആ കുട്ടി റഷീദിന് ഒരല്‍പ്പം ഇഷ്ടം കൂടുതലെന്നു മാത്രം. അതൊരു വെറും ഇഷ്ടമായിരുന്നില്ല. എരുമകളുടെയും പോത്തുകളുടെയുമൊക്കെ സ്‌നേഹത്തിന് മുന്നില്‍ എസി ടെക്‌നീഷ്യന്റെ ജോലി പോലും ഉപേക്ഷിച്ചു ഈ ചെറുപ്പക്കാരന്‍. ഏതാണ്ട് 10 വര്‍ഷം മുന്‍പ് തുടക്കമിട്ട എരുമ വളര്‍ത്തല്‍ നാട്ടുകാരില്‍ ചിലരുടെ പരിഹാസങ്ങളും കുത്തുവാക്കുകളും അത്ര ചെറുതല്ലാത്ത പരാജയങ്ങളുമൊക്കെ പിന്നിട്ട് വിജയപാതയിലേക്കെത്തിയിരിക്കുകയാണ്. പോത്തുകളും എരുമകളും കിടാവുകളുമൊക്കെയായി 18 പേരുണ്ടിവിടെ. പാത്തൂസ് ഡയറി ഫാമിലേക്കെത്തിയ ജീവിതത്തെക്കുറിച്ച് റഷീദ് ഹരിതകേരളംന്യൂസിനോട് സംസാരിച്ചു തുടങ്ങുകയാണ്.  

തൃശൂര്‍ കയ്പമംഗലം സ്വദേശിയാണ് എം.എം. മുഹമ്മദ് റഷീദ്. കാട്ടിലേപ്പീടികയില്‍ മജീദിന്റെയും റാബിയയുടെയും മൂത്തമകന്‍. കാര്‍ഷിക പാരമ്പര്യമൊന്നും പറയാനില്ലാത്ത ഒരു കൊച്ചു കുടുംബമാണ്. എന്റെ കുട്ടിക്കാലത്ത് വല്ലുപ്പ (മുത്തശ്ശന്‍) ഒരു എരുമയെ വളര്‍ത്തിയിരുന്നു. അതിനൊരു കുട്ടിയുമുണ്ടായിരുന്നു. എരുമകള്‍ക്ക് നമ്മളോട് നന്നായി ഇണങ്ങും. ആ സ്‌നേഹം കണ്ടപ്പോ അവയോട് എനിക്കും വലിയം ഇഷ്ടവും സ്‌നേഹവുമൊക്കെ തോന്നി. അന്നെനിക്ക് ഏഴേ എട്ടോ വയസ് മാത്രമേയുള്ളൂ. വല്ലുമ്മ (മുത്തശ്ശി) യുടെ മതിലകം പടിഞ്ഞാറു ഭാഗം കൂളിമുട്ടത്തെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന എരുമക്കുട്ടിയായിരുന്നു. അതിന് ആദ്യപ്രസവത്തിലൊരു കുഞ്ഞും ജനിച്ചു. പിന്നീട് എരുമയെ വില്‍ക്കുകയും കിടാവ് ആറേഴ് മാസമായപ്പോഴേക്കും ചാവുകയും ചെയ്തു. അക്കാലത്ത് പശുക്കളെ പോലെ എരുമകളെ വളര്‍ത്തിയിരുന്നില്ലല്ലോ.

തുടക്കം പരാജയത്തോടെ

കുറേക്കാലത്തിന് ശേഷം 2014-ല്‍ മറ്റോ ആണ് വീണ്ടുമൊരു എരുമ കുട്ടിയെ വീട്ടില്‍ വാങ്ങുന്നത്. വലിയ സന്തോഷത്തോടെ എരുമയെ വേഗം വലുതാക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ നല്ല പോലെ ഭക്ഷണം നല്‍കി. ഫാറ്റ് ഫൂഡ്‌സ് നല്‍കിയതോടെ ഓവര്‍ ഫാറ്റ് ബോഡിയായി. അങ്ങനെ ഗര്‍ഭം ധരിക്കാനായില്ല. പിന്നെ വില്‍ക്കേണ്ടി വന്നു. എരുമയെ വാങ്ങണമെന്ന് തോന്നിയപ്പോള്‍ വീണ്ടും വാങ്ങി. ആദ്യ മൂന്നു വര്‍ഷം അതിനെ നന്നായി പരിചരിച്ചു. പക്ഷേ ഇതും ഗര്‍ഭം ധരിക്കാതെ വന്നതോടെ വിറ്റു. എരുമയെ വാങ്ങിയപ്പോള്‍ തന്നെ ചിലരൊക്കെ പറഞ്ഞിരുന്നു, എരുമയാണ് ചെന പിടിക്കില്ല എന്നൊക്കെ. അന്നത്തെ പ്രായത്തില്‍ പതിനെട്ട് വയസ് എന്തോ ഉള്ളൂ എനിക്ക്. എന്നെ കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് ചിലരൊക്കെ പറയുന്ന കേട്ടപ്പോള്‍ ചെറിയൊരു വാശി തോന്നി. അതെന്താ എനിക്ക് പറ്റിയാല്‍ എന്ന തോന്നലിലാണ് വീണ്ടും എരുമയെ വാങ്ങിക്കുന്നത്. പരിഹസഹിച്ചവരുടെ മുന്നില്‍ ജയിച്ചു കാണിക്കണമെന്നൊരു ആഗ്രഹം. പക്ഷേ വീണ്ടും വാങ്ങിയതും പരാജയപ്പെട്ടും. രണ്ട് തവണയും പരാജയം നേരിട്ടതോടെ കളിയാക്കിയവര്‍ക്കൊക്കെ സന്തോഷമായി.  

രണ്ടാമത്തെ എരുമയ്ക്ക് വേണ്ടി ഏതാണ്ട് മൂന്നു വര്‍ഷം സമയം ചെലവഴിച്ചു. എരുമക്കുട്ടിയെ വളര്‍ത്തിയതു കൊണ്ടാകും പരാജയപ്പെട്ടതെന്ന തോന്നലില്‍ രണ്ടാം തവണ കുറച്ച് വലുതിനെയാണ് വാങ്ങിയത്. പക്ഷേ ആ എരുമയ്ക്ക് എന്തോ ആരോഗ്യപ്രശ്‌നമുള്ളത് കൊണ്ട് വിറ്റതായിരുന്നുവത്രേ. വീട്ടില്‍ കൊണ്ട് വന്ന് ചികിത്സ നല്‍കുകയും ഗര്‍ഭം ധരിക്കുകയും ചെയ്തു. പക്ഷേ അതിന്റെ സ്വഭാവം വളര്‍ത്തുന്ന, പരിചയമുള്ള ഉടമയോട് കാണിക്കുന്ന പോലെ സൗഹൃദമല്ല മറ്റുള്ളവരോട്. അന്നാളില്‍ ഞാന്‍ ജോലി പോയി തുടങ്ങിയ കാലമാണ്. ഞാനില്ലെങ്കില്‍ വീട്ടുകാരാണ് നോക്കുക, അവര്‍ക്ക് ഇതിന്റെ പെരുമാറ്റമൊക്കെ എങ്ങനെയാകുമെന്ന ടെന്‍ഷനുണ്ടായിരുന്നു. നാട്ടുകാരുടെ പരാതി കൂടി ആയപ്പോ പലരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി അതിനെ വില്‍ക്കേണ്ടി വന്നു. വീണ്ടും ഒരു കുട്ടിയെ വാങ്ങി, അത് എന്റെയൊപ്പം ഇപ്പോഴും ഉണ്ട്. നാലാമത്തെ പ്രസവം കഴിഞ്ഞ് നില്‍ക്കുകയാണ് ആള്.

പഠനത്തോടൊപ്പം തുടക്കം

പതിനെട്ട് വയസിന് ശേഷമാണ് എരുമ വളര്‍ത്തിലിലേക്കെത്തുന്നത്. പ്ലസ് ടു കഴിഞ്ഞ് ഐടിസി എയര്‍കണ്ടീഷന്‍ എന്‍ജിനീയറിങ്ങ് ചെയ്തു കൊണ്ടിരിക്കുന്ന സമയം ആ സമയത്തോട് കൂടിയാണ് മെല്ലെ ആരംഭിക്കുന്നത്.  ആദ്യം കുറച്ച് ഫാന്‍സി കോഴികളായിരുന്നു. ഫാന്‍സി കോഴികളും പ്രാവുകളുമൊക്കെ വളര്‍ത്തുന്നതൊരു ട്രെന്‍ഡ് ആയിരുന്നല്ലോ. ഫാന്‍സി കോഴി നല്ല കലക്ഷന്‍ ഉണ്ടായിരുന്നു. ഇപ്പോ നാടന്‍ കോഴികള്‍ മാത്രമേയുള്ളൂ. കോഴികള്‍ക്കൊപ്പം ഒരു ആട് വന്നു. പിന്നെയാണ് എരുമയെ വാങ്ങുന്നത്. ആടിനെ വിറ്റു കിട്ടിയ കാശു കൂട്ടിവെച്ചാണ് ആദ്യത്തെ എരുമയെ വാങ്ങിക്കുന്നത്. പിന്നെ അധികം വൈകാതെ ഒരു പോത്തുകുട്ടിയെ വാങ്ങി. പോത്തുകളെ നാലഞ്ച് വര്‍ഷം വളര്‍ത്തി വലുതാക്കി വിറ്റിട്ടുണ്ട്. പോത്തുകള്‍ക്കും എരുമകള്‍ക്കുമെല്ലാം നമ്മളോട് വലിയ അടുപ്പമായിരിക്കും. അതുകൊണ്ട് തന്നെ വില്‍ക്കുമ്പോള്‍ വലിയ സങ്കടമായിരിക്കും. ഒരു പോത്തു കുട്ടിയുണ്ട്, 17 എരുമകളും. ഇക്കൂട്ടത്തില്‍ കിടാവുകളുമുണ്ട്. പോത്തുകളെ വില്‍ക്കുന്ന കാര്യത്തില്‍ കുറച്ചു സങ്കടമൊക്കെ വന്നതോടെ എരുമ വളര്‍ത്തിലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. എരുമ ആണെങ്കില്‍ വരുമാനവും ഉണ്ട് വില്‍ക്കുകയും വേണ്ടല്ലോ. പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടുവെങ്കിലും ഇപ്പോ എല്ലാം നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരിക്കുന്നു.  

വലിയ കാര്‍ഷിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലത്തവരാണല്ലോ ഞങ്ങള്‍. ഇതേക്കുറിച്ച് വലിയ ധാരണ എനിക്കും വീട്ടുകാര്‍ക്കും ഇല്ലായിരുന്നു. അതിനോടുള്ള ഇഷ്ടം മാത്രമാണ് എരുമകളെ വളര്‍ത്താനുള്ള കാരണം. പിന്നെ കുറേ പരാജയങ്ങള്‍ നേരിട്ടതോടെ ഒരെണ്ണത്തിനെയെങ്കിലും പ്രസവിപ്പിച്ച് കറക്കണമെന്നതൊരു വാശിയായി. ആ വാശിയാണ് ഈ വിജയത്തിന് കാരണം. എരുമ വളര്‍ത്തലിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ തുടങ്ങിയതല്ലേ. ആ ധാരണ ഇല്ലായ്മയാണ് ആറു വര്‍ഷം പാഴായതിനും കാരണം.  

നിരുത്സാഹപ്പെടുത്തുന്നതിന് ചുറ്റും കുറേയേറെ പേരുണ്ടായിരുന്നു. പക്ഷേ നേര്‍വഴി പറഞ്ഞു തരുന്നതിന് ആരും ഇല്ലായിരുന്നു. 99 ശതമാനം പേര്‍ക്കും എതിര്‍പ്പായിരുന്നു. എനിക്ക് വേറെ പണി ഇല്ലേ, ജോലിയെടുത്ത് കിട്ടുന്ന പണം മുഴുവനും എരുമയുടെ തീറ്റയ്ക്കും മറ്റും ചെലവാക്കുകയാണ്.. ഇങ്ങനെ പലതും കേട്ടു. പക്ഷേ വീട്ടുകാരുടെ പിന്തുണ എനിക്കുണ്ടായിരുന്നു. അന്നുമിന്നും അവരെനിക്കൊപ്പമുണ്ട്. തീറ്റ പുല്ല് അരിയാനും എരുമകളെ അഴിച്ചു കെട്ടാനും എല്ലാം അവര്‍ കൂടെയുണ്ട്.  

ബ്രീഡിങ്ങിന് പ്രാധാന്യം

ഡയറി ഫാം എന്നതിലുപരി ബ്രീഡിങ്ങിനാണ് റഷീദ് പ്രാധാന്യം നല്‍കുന്നത്. എരുമയില്‍ മികച്ച പാരമ്പര്യമുള്ള പോത്തുകളുടെ ബീജം കുത്തിവെച്ചു നല്ല കുട്ടികളെ ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ തന്നെ മുപ്പത് ലിറ്ററില്‍ അധികം പാല്‍ ഉത്പ്പാദിപ്പിക്കുന്ന എരുമകളുണ്ട്. എന്നാല്‍ കേരളത്തില്‍ കുറവാണ്. ഇവിടെ എരുമകള്‍ക്ക് വലിയ പ്രസ്‌കതി ഇല്ലാത്തതിനാല്‍ പുറമേ നിന്ന് പാല്‍ ഉത്പ്പാദനം കൂടിയ എരുമകളുടെ മക്കളായ പോത്തുകളില്‍ നിന്ന് ബീജമെടുത്ത് ഉപയോഗിക്കുന്നു. അങ്ങനെ ലഭിക്കുന്ന കുട്ടികളെയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. പാല്‍ ഉത്പ്പാദനം കൂടുതലുള്ള എരുമകളില്‍ പാല്‍ കൂടുതലുള്ള എരുമകളുടെ മക്കളുടെ ബീജം നല്‍കി ബ്രീഡ് ചെയ്താല്‍ കൂടുതല്‍ ലിറ്റര്‍ പാല്‍ ലഭിക്കും. ഉത്പ്പാദനക്ഷമത കൂടുതലുള്ള എരുമകളെ വളര്‍ത്തിയാല്‍ മാത്രമേ ഗുണമുള്ളൂ. അത്തരം മൃഗങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമേയുള്ളൂ. അഞ്ച് ലക്ഷത്തിന് മുകളിലാണ് അവയുടെ വിലയും. അത്രയും ഉയര്‍ന്ന വില നല്‍കാനൊന്നും സാധിക്കാത്തതിനാല്‍ അവിടെ നിന്ന് തന്നെ നല്ല പോത്തിന്റെ ബീജം ഇവിടെ കൊണ്ട് വന്നു എരുമകളില്‍ കുത്തിയാല്‍ ശരാശരി 40 ശതമാനത്തോളം എരുമയുടെ പാരമ്പര്യം ലഭിക്കും. എന്നാല്‍ അമ്മയെക്കാള്‍ കൂടിയ ജീന്‍ സ്‌ട്രെങ്ത്ത് കൂടിയ അച്ഛനാണെങ്കില്‍ അച്ഛന്റെ പാരമ്പര്യം കൂടി ലഭിച്ചേക്കും. നല്ല ഉത്പ്പാദനമുള്ള പോത്തുകളുടെ ബീജമെടുത്ത് ഇവിടെ നല്ല ഉത്പ്പാദനക്ഷമതയുള്ള എരുമകളെയുണ്ടാക്കിയെടുക്കുന്നതിനാണ് ശ്രമിക്കുന്നത്.  

എരുമകള്‍ പ്രായപൂര്‍ത്തിയാകാന്‍ പശുക്കളെക്കാള്‍ കൂടുതല്‍ സമയം ആവശ്യമാണ്. പശുക്കള്‍ രണ്ടര വയസില്‍ പ്രസവിക്കുമ്പോള്‍ എരുമകള്‍ക്ക് കുറഞ്ഞത് രണ്ട് വയസാല്‍ മാത്രമേ ചെനയുണ്ടാകൂ. എരുമ പ്രസവിച്ച് കുട്ടിയായ ശേഷം, ആ കുട്ടി വളര്‍ന്ന് വലുതായി അടുത്ത കുഞ്ഞിനെ പ്രസവിക്കുന്നതിന് കുറഞ്ഞത് 4 വര്‍ഷം വേണ്ടി വരും. ഇത്രയും കാലത്തിന് ശേഷം പാല്‍ ഉത്പ്പാദനം കുറഞ്ഞ എരുമയെയാണ് ലഭിക്കുന്നതെങ്കില്‍ നാലു വര്‍ഷത്തെ ഇന്‍വെസ്റ്റ്‌മെന്റാണ് ഇല്ലാതാകുന്നത്. അതുകൊണ്ടാണ് പാല്‍ കൂടുതല്‍ നല്‍കുന്ന എരുമകളെ ഉത്പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കുറഞ്ഞ ചെലവില്‍ ഉത്പാദനം

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനം കിട്ടുന്ന വളര്‍ത്തു മൃഗങ്ങളാണ് കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് യോജിച്ചത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് മേഞ്ഞു നടക്കാന്‍ പറമ്പും പുല്ലും സൗകര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്രയും സൗകര്യം ഇല്ലത്തതിനാല്‍ തീറ്റപ്പുല്ല് കൃഷി ചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ ചെലവില്‍ പിണ്ണാക്കും തീറ്റയും സുലഭമായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ആയിരം രൂപ പോലും ഇല്ലാതിരുന്ന കാലിത്തീറ്റകള്‍ക്കിപ്പോള്‍ 1500 രൂപയാണ്. എന്നാല്‍ അന്നും ഇന്നും അഞ്ച് ലിറ്റര്‍ പാല്‍ മാത്രം നല്‍കുന്ന എരുമകളാണിവിടെയുള്ളത്. തീറ്റച്ചെലവ് കൂടിയതിന് അനുസരിച്ച് പാല്‍ ഉത്പ്പാദനത്തില്‍ വര്‍ധനവുണ്ടായിട്ടില്ല. അഞ്ച് ലിറ്റര്‍ പാല്‍ കിട്ടുന്ന എരുമയെയും 15 ലിറ്റര്‍ നല്‍കുന്ന എരുമയെയും വളര്‍ത്തുന്നതിനുള്ള അധ്വാനം ഒരു പോലെയാണ്. കറവ സമയം കുറച്ച് കൂടുതല്‍ വേണ്ടി വരും, തീറ്റയും കുറച്ചു കൂടുതല്‍ നല്‍കണം അത്രയേയുള്ളൂ.  

പകല്‍ സമയങ്ങളില്‍ വീടിന് അടുത്തുള്ള ഒഴിഞ്ഞ വിശാലമായ പറമ്പിലായിരിക്കും എരുമകള്‍. മേയാനും വെള്ളത്തില്‍ കിടക്കാനും പറമ്പില്‍ സൗകര്യമുണ്ട്. വീട്ടിലെ കൂട്ടിലെത്തിയാലും നനയാനുള്ള സൗകര്യമുണ്ട്. ഓരോ എരുമയെയും പൈപ്പിലൂടെ വെള്ളം ഒഴിച്ചു നനയ്ക്കുന്നത് ശ്രമകരമാണല്ലോ. അങ്ങനെയാണ് ഇവര്‍ക്കായി ഷവര്‍ സെറ്റ് ചെയ്തത്. ഒരു മണിക്കൂര്‍ നേരം ഷവര്‍ ഓണ്‍ ചെയ്തു വയ്ക്കും. പി വി സി പൈപ്പ് ദ്വാരങ്ങളിട്ടാണ് ഷവര്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. പുല്ലാണ് പ്രധാനമായും തീറ്റയായി നല്‍കുന്നത്. പുല്ല് ഇനങ്ങളായ തായ്‌ലന്റ് സൂപ്പര്‍ നേപ്പിയറും ഓസ്‌ട്രേലിയന്‍ റെഡ് നേപ്പിയറും കൃഷിയുണ്ട്. പിണ്ണാക്കും തവിട് വര്‍ഗങ്ങളുമൊക്കെയുള്ള നാടന്‍ തീറ്റയും പെലറ്റ് കുറഞ്ഞ അളവിലും പിണ്ണാക്കും തവിടും കൂടിയ അളവിലും മിക്‌സ് ചെയ്തു നല്‍കും.  

കറവ കൃത്യം

റഷീദിന്റെ ഫാമില്‍ 12 മണിക്കൂര്‍ ഇടവേള നല്‍കിയാണ് കറവയെന്നതും ശ്രദ്ധേയമാണ്. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും ഇടയിലാണ് കറവ. രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയിലുമാണ് രണ്ടാമത്തെ കറവ സമയം. കറവയ്ക്കിടയിലെ ഈ നീണ്ട ഇടവേളയ്ക്ക് പിന്നിലും റഷീദിന് കൃത്യമായ കാരണങ്ങളുണ്ട്. പൊതുവേ നമ്മുടെ നാട്ടില്‍ വെളുപ്പിന് നാലോ അഞ്ചോ മണിക്ക് ആദ്യ കറവ. പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും മറ്റുമായിരിക്കും അടുത്ത കറവ. രാവിലെ പത്ത് ലിറ്ററിലധികം പാല്‍ കിട്ടും. രണ്ടാമത്തെ കറവയില്‍ 5-6 ലിറ്റര്‍ പാല്‍ മാത്രമേ ഉത്പ്പാദിപ്പിക്കൂ. ഉച്ചസമയത്തെ കറവയ്ക്ക് ശേഷം അടുത്ത പാല്‍ എടുക്കുന്ന നേരം വരെ നീണ്ട ഇടവേളയാണ്. ആ സമയം കൂടുതല്‍ പാല്‍ അകിടില്‍ സൂക്ഷിക്കേണ്ടി വരുന്നതിലൂടെ അകിട് വീക്കത്തിന് കാരണമാകും. ഉത്പ്പാദനത്തിലും കുറവു വരും. കേരളത്തിന് മിക്ക സ്ഥലങ്ങളിലും 12 മണിക്കൂര്‍ ഇടവേളയെടുത്താണ് കറവ. പാല്‍ കൂടുതല്‍ അളവില്‍ ലഭിക്കുന്നതിന് ഈ രീതിയാണ് നല്ലതെന്നും അനുഭവത്തില്‍ നിന്നു മനസിലായതാണ്. രണ്ട് നേരവും കൂടി ശരാരശി 40 ലിറ്റര്‍ എരുമ പാല്‍ ലഭിക്കും. സമീപമുള്ള വീടുകളിലേക്ക് പാക്കറ്റിലാക്കിയാണ് നല്‍കുന്നത്. വൈകുന്നേരങ്ങളിലെ പാല്‍ വലിയ കുപ്പികളിലാക്കി കടകളിലേക്ക് നല്‍കുന്നു. വീടുകളില്‍ ലിറ്ററിന് 100 രൂപയ്ക്ക് കച്ചവടക്കാര്‍ക്ക് ലിറ്ററിന് 90 രൂപയ്ക്കുമാണ് വില്‍പ്പന.

കുഞ്ഞുങ്ങള്‍ക്ക് മൂന്നു മാസമെങ്കിലും കൃത്യമായി പാലു കൊടുക്കണം. കൃത്യമായ ഇടവേളകളില്‍ വിര മരുന്ന് നല്‍കണം. ചാണക പരിശോധന നടത്തിയ ശേഷം വിര മരുന്ന് നല്‍കുന്നതാണ് ഉത്തമം. വൈറ്റമിന്‍ സപ്ലിമെന്റ്‌സ് കൊടുക്കും. നല്ല കമ്പനിയുടേത് മാത്രമല്ല റിസല്‍ട്ട് ഉള്ള കാഫ് സ്റ്റാര്‍ട്ടര്‍ ആറു മാസം വരെ കൊടുക്കാം. പിന്നീട് ഗര്‍ഭം ധരിക്കുന്നതു വരെ ഗ്രോവര്‍ നല്‍കാം ഇതൊക്കെയാണ് എരുമകളെ വളര്‍ത്താനാഗ്രഹിക്കുന്നവരോട് റഷീദിന് പറയാനുള്ളത്. വീട്ടിലെ എരുമയുടെയും പോത്തിന്റെയും വിവരങ്ങളെഴുതി സൂക്ഷിക്കുന്നുണ്ട് റഷീദ്. എവിടെ നിന്ന് വാങ്ങി, എത്ര രൂപയ്ക്ക് വാങ്ങി, ജനന സമയം, മരുന്ന് നല്‍കിയ വിവരങ്ങള്‍, ബീജം വാങ്ങിയ സ്ഥലം തുടങ്ങി എല്ലാ വിവരങ്ങളും എഴുതി സൂക്ഷിക്കുന്നുണ്ട്. പൂച്ചക്കുഞ്ഞിനെ വളര്‍ത്തുന്നതിന് പോലും വീട്ടുകാരുടെ പിന്തുണ ആവശ്യമാണ്. എനിക്ക് വീട്ടുകാരുടെ വലിയ പിന്തുണയുണ്ട്. ഓരോ എരുമയ്ക്കും പേരിട്ടിട്ടുണ്ട്. അനുജത്തിയും ഉമ്മയുമാണ് പേരിടലുകാര്‍. ആസിയയാണ് ഭാര്യ. മൂന്നു വയസുകാരന്‍ മകന്‍ റിസാന്‍. അനിയന്‍ റിജില്‍ മെക്കാനിക്ക് ആണ്. ഡിഗ്രി വിദ്യാര്‍ഥിയായ റംസിയ സഹോദരിയാണ്.

Leave a comment

മേയുന്നതിനിടെ കുഴഞ്ഞുവീഴും, മേലാസകലം പൊള്ളലേറ്റ പാടുകള്‍; പശുക്കള്‍ക്കും സൂര്യാഘാതമേല്‍ക്കാം

സംസ്ഥാനത്തിന്റെ പലയിടങ്ങളും ഇപ്പോള്‍ ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. സൂര്യാഘാതമേറ്റ് നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മനുഷ്യര്‍ മാത്രമല്ല, പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളും കൊടുംചൂടിന്റെയും…

By ഡോ. എം. മുഹമ്മദ് ആസിഫ്
പശുക്കള്‍ക്ക് വേണം പ്രത്യേക പരിരക്ഷ

കന്നുകാലികളില്‍ അന്തരീക്ഷ ഊഷ്മാവ് അധികമാവുമ്പോള്‍ കൂടുതലായി അനുഭവപ്പെടുന്ന ചൂട് പുറന്തള്ളാന്‍ കഴിയാതെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നത് വഴി മൃഗങ്ങളുടെ ശരീരം താപസമ്മര്‍ദ്ദം (heat stress)-ന് അടിപ്പെടുന്നു.…

By Harithakeralam
ഇന്ത്യയുടെ തനി നാടന്‍ പശു

ഇന്ത്യയിലുള്ള 43 രജിസ്‌റ്റേര്‍ഡ് കന്നുകാലി ജനുസ്സുകളില്‍ നാല് എണ്ണം മാത്രമാണ് പാലുല്‍പ്പാദനത്തിനുതകുന്നത്. ബാക്കിയുള്ളവ കൃഷിപ്പണിക്ക് യോജിച്ചവയാണ്. പാലുല്‍പ്പാദനത്തിന് യോജിച്ചവയില്‍ ഗീര്‍ ജനുസ് മാത്രമാണ്…

By ഡോ. ജോണ്‍ എബ്രഹാം
40 കോടി വിലയുള്ള പശു

ഫുട്‌ബോളില്‍ കോടികള്‍ വിലയുള്ള താരങ്ങളുടെ നാടാണ് ബ്രസീല്‍. കാല്‍പ്പന്തു കളിയുടെ വിശേഷങ്ങള്‍ പറയുമ്പോള്‍ ബ്രസീലിനെ മാറ്റി നിര്‍ത്താന്‍ നമുക്കാകില്ല. എന്നാല്‍ ലോകത്ത് ഏറ്റവും വിലയുള്ള പശുവുമിപ്പോള്‍ ബ്രസീലിലാണ്.…

By Harithakeralam
ശാന്തം, പക്ഷേ ശൗര്യത്തില്‍ മുമ്പില്‍; ഇവര്‍ നമ്മുടെ തദ്ദേശീയ നായ ജനുസ്സുകള്‍

പ്രാദേശികമായി അറിയപ്പെടുന്ന നായയിനങ്ങള്‍  ഇന്ത്യയില്‍ ഏറെയുണ്ടെങ്കിലും ഒരു ബ്രീഡ് എന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ വളര്‍ത്തുനായ ജനുസ്സുകള്‍ നമുക്ക് മൂന്നെണ്ണം മാത്രമേയുള്ളൂ.…

By ഡോ. എം. മുഹമ്മദ് ആസിഫ്
പിറ്റ്ബുള്‍ മുതല്‍ റോട്ട് വീലര്‍ വരെ; അരുമകളിലെ അപകടകാരികള്‍ വീടിന് പുറത്താവുമോ... ?

അമേരിക്കന്‍ പിറ്റ് ബുള്‍ ടെറിയര്‍ നായയുടെ കടിയേറ്റ് ഉടമയുടെ അമ്മ കൊല്ലപ്പെട്ട സംഭവം ഉണ്ടായത് 2022- ല്‍ നോയിഡയിലായിരുന്നു. ഓമനിച്ചു വളര്‍ത്തിയിരുന്ന ഉടമയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ 69- കാരിയായ…

By ഡോ. എം. മുഹമ്മദ് ആസിഫ്
റോട്ട് വീലര്‍, ബുള്‍ഡോഗ് ഉള്‍പ്പടെ 23 ഇനം നായ്ക്കളെ നിരോധിച്ചു കേന്ദ്രം

ന്യൂഡല്‍ഹി : ആക്രമണ സ്വഭാവമുള്ള വിദേശ ജനുസ് നായ്ക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അതീവ ആക്രമണ സ്വഭാവമുളള പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ…

By Harithakeralam
ആടുകളുടെ രോഗങ്ങള്‍ക്ക് ആയുര്‍വേദ പ്രതിവിധികള്‍

ആടു വളര്‍ത്തല്‍ മികച്ച വരുമാനം നേടിത്തരുന്ന മേഖലയാണിന്ന്. പ്രവാസികളടക്കമുള്ളവര്‍ നാട്ടിലെത്തി ആടുവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുന്നു. തുടക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആടുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs