ആടിനെ അറിയാതെ വളര്‍ത്താനിറങ്ങിയാല്‍ കീശചോരും; അറിയണം ആടുകളിലെ പ്രതിരോധകുത്തിവെയ്പുകള്‍

സംരംഭകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആടുവളര്‍ത്തല്‍ സംരംഭങ്ങളില്‍ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളില്‍ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്‌സിനേഷന്‍. ആടുവസന്ത അഥവാ പി. പി. ആര്‍. , ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് , എന്ററോടോക്‌സിസിമിയ, കുരലടപ്പന്‍, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകളാണ് ആടുകള്‍ക്ക് നല്‍കേണ്ടത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-11-03

മൃഗസംരക്ഷണസംരംഭകരംഗത്തേക്ക് കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും  ആവര്‍ത്തന ചിലവുകളും ആര്‍ക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ ആകര്‍ഷകമാക്കുന്നു. പരിപാലനത്തില്‍ ശാസ്ത്രീയതയും വിപണന മിടുക്കുമുണ്ടെങ്കില്‍ ആടുകള്‍ ആദായം കൊണ്ടുവരും എന്നകാര്യം ഉറപ്പാണ്. ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ അലസതയോടെയാണ്  ആടുവളര്‍ത്താന്‍ ഇറങ്ങിയതെങ്കില്‍ കീശചോരും എന്ന കാര്യവും ഉറപ്പ്.  

സംരംഭകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ  അകറ്റിനിര്‍ത്താന്‍ ആടുവളര്‍ത്തല്‍ സംരംഭങ്ങളില്‍ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളില്‍ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്‌സിനേഷന്‍. ആടുവസന്ത അഥവാ പി. പി. ആര്‍. , ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് , എന്ററോടോക്‌സിസിമിയ, കുരലടപ്പന്‍, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ തടയാനുള്ള വാക്‌സിനുകളാണ് ആടുകള്‍ക്ക് നല്‍കേണ്ടത്. രോഗങ്ങളും  വാക്‌സിനുകളും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേര്‍ക്കുന്നു.  മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം ഉല്പാദിപ്പിക്കുന്ന വാക്സിനുകള്‍ സംസ്ഥാനത്തെ മൃഗാശുപത്രികള്‍ വഴി ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാവും . മറ്റ് വാക്സിനുകള്‍ക്കായി അതത് സ്ഥാപനങ്ങളുടെ  കേരളത്തിലെ  അംഗീകൃത വിതരണക്കാരുമായി ബന്ധപ്പെടണം.

ആട് വസന്ത / പി. പി. ആര്‍. പ്രതിരോധ കുത്തിവെയ്പ്

 ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ്  ആടുവസന്ത. പാരമിക്‌സോ  എന്ന വൈറസ് കുടുംബത്തിലെ  മോര്‍ബില്ലി എന്നയിനം വൈറസുകള്‍  കാരണമായുണ്ടാവുന്ന ഈ രോഗം പി. പി. ആര്‍. അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്‌സ് റുമിനന്റ്‌സ് എന്നാണ് ശാസ്ത്രീയമായി  വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ്   രോഗസാധ്യത.  ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും   രോഗം ബാധിക്കാമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ്  രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ  ഉയര്‍ന്നതുമാണ്.

ആടുകള്‍ക്ക് നാലുമാസം പ്രായമെത്തുമ്പോള്‍ പി. പി. ആര്‍. തടയാനുള്ള കുത്തിവെയ്പ് നല്‍കാം.  മൂന്ന് വര്‍ഷം വരെ പി. പി. ആര്‍.  വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകള്‍ക്ക് നല്കാന്‍ ഒറ്റ ഡോസ് വാക്‌സിന് കഴിയും. എന്നിരുന്നാലും നമ്മുടെ നാട്ടില്‍ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയില്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടുമ്പോള്‍ പ്രതിരോധകുത്തിവെയ്പ് അവര്‍ത്തിക്കുന്നതാണ് ഏറ്റവും  അഭികാമ്യം. ഒരു മില്ലിലിറ്റര്‍ വീതം മരുന്ന്  കഴുത്തിലെയോ തുടയിലെയോ തൊലിക്കടിയില്‍   കുത്തിവെക്കുന്ന  പി.പി.ആര്‍.  വാക്‌സിന്‍  ഗര്‍ഭിണികളായ  ആടുകള്‍ക്ക് ഉള്‍പ്പെടെ  സുരക്ഷിതമായി നല്‍കാവുന്നതാണ്.

• പി .പി. ആര്‍. വാക്സിന്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം , 50 മില്ലിലിറ്റര്‍ ( 50 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം, 50 ആടുകള്‍ക്ക്.  

• പി .പി. ആര്‍. വാക്സിന്‍ -  ഹെസ്റ്റര്‍ ബയോസയന്‍സസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 25,50 & 100 മില്ലിലിറ്റര്‍ (  25 ,50 & 100 ഡോസ് ). ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.

• രക്ഷാ പി. പി. ആര്‍. ( RAKSHA P.P.R. ), ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്  (Indian Immunologicals Ltd).  25, 50 & 100 മില്ലിലിറ്റര്‍ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റര്‍  വീതം.

എന്ററോടോക്സീമിയ പ്രതിരോധ കുത്തിവെയ്പ്

ആടുകളില്‍ രോഗാണുബാധയേറ്റാല്‍  വളരെ പെട്ടന്ന് മരണത്തിന്  വഴിയൊരുക്കുന്ന ബാക്ടീരിയല്‍  രോഗമാണ് എന്ററോടോക്സീമിയ. ക്ലോസ്ട്രീഡിയം പെര്‍ഫ്രിഞ്ചന്‍സ് ടൈപ്പ് ഡി. എന്ന ബാക്ടീരിയകളാണ് രോഗഹേതു. ആടുകളുടെ കുടലില്‍ കടന്നുകയറുന്ന ഈ രോഗാണുക്കള്‍ പുറന്തള്ളുന്ന എപ്‌സിലോണ്‍ എന്ന   മാരക വിഷമാണ് രോഗത്തിന് കാരണം.   നല്ല ആരോഗ്യമുള്ള ആടുകളില്‍ വളരെ പെട്ടന്നാണ് രോഗം പ്രത്യക്ഷപ്പെടുക.  നടക്കുമ്പോള്‍ വേച്ചിലും   വിറയലും   വെള്ളം പോലെ ശക്തമായി  വയറിളകുന്നതും അതില്‍ രക്താംശം കാണുന്നതും  രോഗ ലക്ഷങ്ങളാണ് .  പലപ്പോഴും ലക്ഷങ്ങള്‍ പൂര്‍ണമായും പ്രത്യക്ഷപ്പെടുന്നതിനും ചികില്‍സിക്കാന്‍ സാവകാശം കിട്ടുന്നതിന് മുന്‍പും ആടുകള്‍  മരണപ്പെടും.

ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ എന്ററോടോക്സീമിയ തടയാനുള്ള ആദ്യ വാക്‌സിന്‍ നല്‍കാം. എന്ററോടോക്സീമിയ വാക്‌സിന്‍ എടുക്കാത്ത തള്ളയാടുകള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളാണെങ്കില്‍ ജനിച്ച് ഒരാഴ്ച കഴിയുമ്പോള്‍ ഈ വാക്‌സിന്‍ നല്കണം.   ആദ്യകുത്തിവെയ്പ് നല്‍കിയതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഒരു ബൂസ്റ്റര്‍ കുത്തിവെയ്പ് കൂടി നല്‍കുന്നത് അഭികാമ്യമാണ് .  തുടര്‍ന്ന് വര്‍ഷം  തോറും ഓരോ ബൂസ്റ്റര്‍  വാക്‌സിന്‍ നല്‍കണം . ഇത് മഴക്കാലത്തിന് മുന്‍പ് ആവുന്നതാണ് ഉത്തമം. ഗര്‍ഭവസ്ഥയിലുള്ള ആടുകള്‍ക്ക് ഉള്‍പ്പെടെ ഈ വാക്‌സിന്‍ സുരക്ഷിതമായി നല്‍കാവുന്നതാണ്.

• എന്ററോടോക്സീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  100  മില്ലിലിറ്റര്‍ (40 ഡോസ്), ഒരാടിന് 2.5  മില്ലി വീതം 40  ആടുകള്‍ക്ക്.

• രക്ഷാ ഇ. ടി. വാക്‌സിന്‍ ( Raksha E.T.) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ്.   100 മില്ലിലിറ്റര്‍ ( 50 ഡോസ്), ഒരാടിന് 2   മില്ലി വീതം 50  ആടുകള്‍ക്ക് .

ആട് വസൂരി / ഗോട്ട് പോക്‌സ് പ്രതിരോധകുത്തിവെയ്പ്

ഇന്ന് വളരെ വ്യാപകമായി നമ്മുടെ നാട്ടില്‍ ആടുകളില്‍ കാണപ്പെടുന്ന അസുഖങ്ങളില്‍ ഒന്നാണ് ആടുവസൂരി അഥവാ ഗോട്ട് പോക്‌സ് .ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോള്‍ ആട് വസൂരി തടയാനുള്ള ആദ്യ വാക്‌സിന്‍ നല്‍കാം. ഇതുവഴി ഒരു വര്‍ഷം വരെ ആടുകള്‍ക്ക് പ്രതിരോധ ശേഷി ലഭിക്കും .

ഗോട്ട് പോക്‌സ്  വാക്സിന്‍ -  ഹെസ്റ്റര്‍ ബയോസയന്‍സസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 50 & 100 മില്ലിലിറ്റര്‍ (  50 & 100 ഡോസ് )  ,ഒരാടിന് 1 മില്ലിലിറ്റര്‍  വീതം തൊലിക്കടിയില്‍.

കുരലടപ്പന്‍/ ഹെമറേജിക് സെപ്റ്റിസീമിയ പ്രതിരോധ കുത്തിവെയ്പ്

പാസ്ചുറെല്ല ബാക്ടീരിയ കാരണമുണ്ടാവുന്ന  കുരലടപ്പന്‍ രോഗത്തിനെതിരായ കുത്തിവെയ്പ് 4 - 6  മാസത്തിനുമിടയില്‍  പ്രായമെത്തുമ്പോള്‍ നല്‍കാം. തുടര്‍ന്ന് വര്‍ഷംതോറും മഴക്കാലത്തിന് മുന്‍പായി  ഓരോ ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കിയാല്‍ മതി.

• ഹെമറേജിക് സെപ്റ്റിസീമിയ വാക്സിന്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  50 ഡോസ്  (100 മില്ലിലിറ്റര്‍ ). ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക്.

• രക്ഷാ എച്ച്. എസ് (Raksha HS) , ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് , 50 ഡോസ്  (100 മില്ലിലിറ്റര്‍ ), ഒരാടിന് 2   മില്ലി വീതം 50   ആടുകള്‍ക്ക് .

ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ്

ആഴമുള്ള  മുറിവുകള്‍ വഴി ശരീരത്തില്‍ കടന്നുകയറുന്ന   ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയകളാണ്  ടെറ്റനസ്   അഥവാ വില്ലുവാതത്തിന് കാരണം. നാഡീവ്യൂഹത്തെയാണ് ടെറ്റനസ് ബാക്ടീരിയകള്‍ പുറന്തള്ളുന്ന വിഷം ബാധിക്കുക . വായ് തുറക്കാനുള്ള പ്രയാസം , മാംസപേശികളുടെ ദൃഢത , കൈകാലുകള്‍ ദൃഢമായി വടി പോലെയിരിക്കുക , ചെവിയും വാലും  ബലമായി  കുത്തനെയിരിക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ . രോഗം ബാധിച്ചാല്‍ രക്ഷപെടാനുള്ള സാധ്യത കുറവാണ് .

ഗര്‍ഭിണി ആടുകള്‍ക്ക് അവയുടെ 5 മാസം നീളുന്ന ഗര്‍ഭകാലത്തിന്റെ  3 , 4 മാസങ്ങളില്‍ ഓരോ ഡോസ് വീതം  ടെറ്റ്‌നസ് പ്രതിരോധ വാക്‌സിനുകള്‍ കുത്തിവെയ്പ്പായി നല്‍കണം. ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് 4 മാസം പ്രായമെത്തുമ്പോഴും  ടെറ്റനസ് ടോക്‌സോയിഡ്  നല്‍കണം. തുടര്‍ന്ന് ഓരോ ആറ് മാസം  പിന്നിടുമ്പോഴും ടെറ്റനസ്  കുത്തിവെയ്പ് ആവര്‍ത്തിക്കണം.  തെരുവ് നായയുടെ കടിയേല്‍ക്കുക, മേയുന്നതിനിടെ കമ്പിയില്‍ കോറി  മുറിവേല്‍ക്കുക, പ്രസവവേളയില്‍ ജനനേന്ദ്രിയത്തില്‍ മുറിവേല്‍ക്കുക  തുടങ്ങി  ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍  നിര്‍ബന്ധമായും ടെറ്റ്‌നസ്  പ്രതിരോധകുത്തിവെയ്പ് നല്‍കണം. ജനിച്ചുവീണ ആട്ടിന്കുട്ടികളുടെ പൊക്കിള്‍ കൊടി  അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കി  പരിപാലിക്കേണ്ടത്  ടെറ്റനസ് തടയാന്‍ ഏറെ പ്രധാനമാണ് . മറ്റു വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ടെറ്റനസ്  രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള  വളര്‍ത്തുമൃഗമാണ്  ആട് എന്നതാണ് ഇത്രയും കരുതലുകള്‍ പുലര്‍ത്തേണ്ടതിന്റെ  കാരണം .

• ടെറ്റനസ് ടോക്‌സോയിഡ് (  Tetanus Toxoid 0.5 ml, 5 ml   ), സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (  Serum Institute of India Ltd ). ഒരാടിന് 0.5  മില്ലിലിറ്റര്‍  വീതം  

• ടെറ്റനസ് ടോക്‌സോയിഡ്, (   Tetanus Toxoid 0.5 ml, 5 ml   )  ഹാഫ്ക്കിന്‍ ബയോ  ഫാര്‍മസ്യൂട്ടിക്കല്‍സ്  (  Haffkine Bio-Pharmaceuticals Corporation) Ltd.  ഒരാടിന് 0.5  മില്ലിലിറ്റര്‍  വീതം .

വാക്സിന്‍ നല്‍കുമ്പോള്‍

ആടുകള്‍ക്ക് വാക്‌സിന്‍ നല്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് .വാക്‌സിന്‍ നല്‍കേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക എന്നത് പ്രധാനമാണ്. 2-8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്‌സിന്‍ സൂക്ഷിക്കാന്‍ ഉചിതമായ താപനില. ഒപ്പമുള്ള ലായകം സാധാരണ താപനിലയില്‍ സൂക്ഷിക്കാം.  വാക്‌സിനുകള്‍ വാങ്ങി ഫാമിലെത്തിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും നല്‍കുമ്പോഴും വാക്‌സിന്റെ ഈ ശീതശൃംഖല ( കോള്‍ഡ് ചെയിന്‍ ) മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. വാക്‌സിന്‍ ഫാമിലേക്ക് കൊണ്ട് വരുമ്പോള്‍ ഐസ്, ജെല്‍പാക്ക് എന്നിവ ഉപയോഗിക്കണം. വാക്‌സിന്‍ റെഫ്രിജറേറ്ററില്‍ മാത്രം സൂക്ഷിക്കണം. കുത്തിവയ്പ് നല്‍കാന്‍ ആരംഭിക്കുന്നതിന്റെ തൊട്ടു മുന്‍പ് മാത്രമേ വാക്‌സിന്‍ റഫ്രിജറേറ്ററില്‍ നിന്നെടുത്ത് ഒപ്പമുള്ള ലായകവുമായി ചേര്‍ത്ത് നേര്‍പ്പിക്കാന്‍ പാടുള്ളൂ. മാത്രമല്ല നേര്‍പ്പിക്കുന്നതിന് മുന്‍പായി അതിന് ഉപയോഗിക്കുന്ന ലായകത്തിന്റെ താപനിലയും  8-10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണന്ന് ഉറപ്പാക്കണം. നേര്‍പ്പിച്ച വാക്‌സിന്‍ ഉപയോഗിക്കുന്ന സമയത്ത് ശീതശ്യംഖല മുറിയാതിരിക്കാന്‍ ഒരു പാത്രത്തില്‍ ഐസ് ഇട്ട് വാക്‌സിന്‍ ബോട്ടില്‍ അതില്‍ സൂക്ഷിക്കണം. നേര്‍പ്പിച്ച വാക്‌സിന്‍ കുത്തിവെക്കുന്നതിനായി ആരംഭിച്ചാല്‍ പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ കുത്തിവെയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു തവണ തുറന്ന വാക്‌സിന്‍ ബോട്ടിലുകള്‍ പിന്നീട് നല്‍കുന്നതിനായി സൂക്ഷിച്ച് വയ്ക്കരുത്.

രാവിലെയോ വൈകിട്ടോ അന്തരീക്ഷ താപനില കുറഞ്ഞ സമയമാണ്  വാക്‌സിന്‍ നല്‍കാന്‍ ഏറ്റവും ഉത്തമായ സമയം .  പൂര്‍ണ്ണ ആരോഗ്യമുള്ള ആടുകള്‍ക്ക്  മാത്രമേ വാക്‌സിന്‍ നല്‍കാന്‍ പാടുള്ളൂ. ഫാമിലെ 80 ശതമാനം ആടുകള്‍ക്കും ഒരേ  ദിവസം തന്നെ വാക്‌സിന്‍ നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം . പ്രസവം വളരെ അടുത്ത ഗര്‍ഭിണി ആടുകള്‍ , ഏതെങ്കിലും രോഗങ്ങള്‍ ബാധിച്ച ആടുകള്‍ , പോഷകാഹാര കുറവുള്ളതോ വിരബാധയുള്ളതോ ആയ ആടുകള്‍ തുടങ്ങിയവയെ പ്രതിരോധ കുത്തിവെയ്പ്  നല്‍കുന്നതില്‍ നിന്നും താത്കാലികമായി ഒഴിവാക്കാം . എന്നിരുന്നാലും  രോഗം ബാധിച്ച ആടുകള്‍ ആരോഗ്യം വീണ്ടെടുക്കുമ്പോഴും ഗര്‍ഭിണി ആടുകള്‍ പ്രസവിച്ച ശേഷവും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണം .   വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പായി ആടുകളെ വിരയിളക്കുന്നത് ഉചിതമാണ്  .  ഒന്നില്‍ അധികം അസുഖങ്ങള്‍ക്കുള്ള വാക്‌സിനേഷനുകള്‍ ഒരു ദിവസം തന്നെ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുത്തിവയ്പിന് ശേഷം മിച്ചം വരുന്ന വാക്‌സിന്‍ കത്തിച്ച് നശിപ്പിക്കണം. കുത്തിവയ്പ്പിന് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും സുരക്ഷിതമായി കുഴിച്ച് മൂടണം. ഫാമിലെ ആടുകളില്‍  ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ മറ്റ് ആടുകള്‍ക്ക്  തല്‍ക്കാലം വാക്‌സിന്‍ നല്‍കരുത്. രോഗാണുസംക്രമണ സമയത്ത് വാക്‌സിന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs