കുളമ്പുരോഗം സ്ഥിരീകരിച്ചു ; ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് (എഫ്.എം.ഡി) സംസ്ഥാനത്ത് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പശുക്കളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

By ഡോ. എം. മുഹമ്മദ് ആസിഫ്
2023-07-28

ക്ഷീരമേഖലയില്‍ ഏറ്റവും കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന സാംക്രമിക രോഗമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് (എഫ്.എം.ഡി) സംസ്ഥാനത്ത് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പശുക്കളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പശുക്കള്‍ കുളമ്പുരോഗബാധയേറ്റ് മരണപ്പെട്ടതായും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കശാപ്പിനായും മറ്റും എത്തിച്ച രോഗവാഹകരായ, വാക്‌സിന്‍ ചെയ്യാത്ത കന്നുകാലികളില്‍ നിന്നാവാം ഇപ്പോള്‍ രോഗം പടര്‍ന്നിട്ടുണ്ടാവുക. ആറുമാസത്തെ ഇടവേളയില്‍ നല്‍കുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവെയ്പ് സംസ്ഥാനത്ത് ഭൂരിഭാഗം പശുക്കള്‍ക്കും നല്‍കിയതിനാല്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നിരുന്നാലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ രോഗം വരാതിരിക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപനം ഉണ്ടാകാതിരിക്കാനും കര്‍ഷകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  

കാരണവും പകര്‍ച്ചയും

പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്, പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. രോഗബാധിതരോ രോഗാണുവാഹകരോ ആയ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസവായുവിലൂടെയുമെല്ലാം വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസിന് ധാരാളമായി പെരുകാനുള്ള കഴിവുണ്ട്. ഈ കാരണത്താല്‍ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസവായുവിലൂടെ ധാരാളമായി രോഗാണുക്കള്‍ പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്ജ്യവസ്തുക്കള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പര്‍ക്കത്തിലൂടെയോ മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയേല്‍ക്കും. അനുകൂല കാലാവസ്ഥയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ കാറ്റിലൂടെ വ്യാപിക്കാന്‍ വൈറസിന് കഴിയും.  

എങ്ങനെ തിരിച്ചറിയാം  

കുളമ്പുരോഗ വൈറസ് പശുക്കളിലെത്തിയാല്‍ രണ്ട് മുതല്‍ പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയല്‍, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, അയവെട്ടാതിരിക്കല്‍, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങല്‍,മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലുംനാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പുളര്‍ന്ന് നാവ് പരിശോധിച്ചാല്‍ നാവിലെ പുറംതൊലി പല ഭാഗങ്ങളിലായി അടര്‍ന്ന് മുറിവായതായി കാണാം. ഇത് കുളമ്പുരോഗം സ്ഥിരീകരിക്കാവുന്ന പ്രധാനലക്ഷണമാണ്. കൈകാലുകളിലെ വ്രണങ്ങളില്‍ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റാല്‍ പശുക്കള്‍ കൈകാല്‍ നിരന്തരം കുടയുന്നതായി കാണാം.

 വ്രണങ്ങളില്‍ മുറിവുണക്കത്തിന് മതിയായ ചികിത്സ നല്‍കിയില്ലങ്കില്‍ കുളമ്പ് അടര്‍ന്നു പോവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ വരാം. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പശുക്കള്‍ക്ക് അടിയന്തിര പ്രതിരോധ കുത്തിവെയ്പ് നടത്താന്‍ വേണ്ടിയാണിത്. രോഗം വന്ന കന്നുകാലികളുമായി മറ്റുള്ളവയ്ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ചവയെ മാറ്റി പാര്‍പ്പിക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലില്‍ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാല്‍ പശുക്കിടാക്കളെ കുടിപ്പിക്കരുത്. പാല്‍ തിളപ്പിക്കാതെ പുറത്തുകൊണ്ടുപോവുന്നതും ഒഴിവാക്കണം. തിളപ്പിക്കുമ്പോള്‍ വൈറസ് പൂര്‍ണ്ണമായും നശിക്കുന്നതിനാല്‍ പാല്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം രോഗം ബാധിച്ച കന്നുകാലികളെ പാര്‍പ്പിച്ച തൊഴുത്തും പരിസരവും ഫാമിനുള്ളില്‍ ഉപയോഗിക്കുന്ന പാദരക്ഷയുള്‍പ്പെടെ എല്ലാ ഉപകരണങ്ങളും 4- % അലക്കുകാര ലായനി, 3- % ബ്ലീച്ചിങ് പൗഡര്‍ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൈറസ് വിമുക്തമാക്കണം. രോഗമില്ലാത്ത പശുക്കളെ പരിപാലിച്ചതിന് ഒടുവില്‍ മാത്രമേ രോഗം ബാധിച്ചവയുമായി ഇടപഴകാന്‍ പാടുള്ളു. ആരംഭത്തില്‍ തന്നെഅനുബന്ധ അണുബാധകള്‍ക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനുംവിദഗ്ധ ചികിത്സയും,ശാസ്ത്രീയ പരിചരണവും ഉറപ്പുവരുത്തിയാല്‍ സാധാരണനിലയില്‍ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും പഴയ ഉത്പാദനമികവും പ്രത്യുത്പാദന ക്ഷമതയും വീണ്ടെടുക്കാന്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് കഴിയാറില്ല.

ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടത്

1- വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയുമാണ് കുളമ്പ് രോഗം പടര്‍ത്തുന്ന വൈറസ് പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാര്‍ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് നേരിട്ടല്ലാതെയും രോഗം പടരാം. തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും.രോഗവ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഡയറി ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാരലായനിയോ ഫോര്‍മലിന്‍ ലായനി നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയര്‍ ബാത്ത് ടാങ്ക് എന്നിവ ക്രമീകരിക്കാം.  ഫോര്‍മലിന്‍ ലായനി 3 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ ചേര്‍ത്ത് ടയര്‍ ഡിപ്പ് ,ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയര്‍ നനഞ്ഞ് വാഹനങ്ങളെയും ഫാമില്‍ പ്രവേശിപ്പിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ.ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി തൊഴുത്തും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാം.  

2- രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം.

3- രോഗം ബാധിച്ച പശുക്കളുള്ള ഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളില്‍ കയറി പശുക്കളുമായി ഇടപഴകരുത്. ഫാമിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.

4 - പുതിയ പശുക്കളെ വാങ്ങുമ്പോള്‍ ആറുമാസം മുമ്പ് വരെ കുളമ്പ് രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവെയ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡില്‍ നിന്നും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് / ക്വാറന്റൈന്‍ പരിചരണം നല്‍കണം. ഇങ്ങനെ പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതില്‍ ഒരു പിഴവും വരാന്‍ പാടില്ല.അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നകുളമ്പ്രോഗപ്രതിരോധകുത്തിവെയ്പ് നല്‍കിയതായി ഉറപ്പില്ലാത്ത കന്നുകാലികള്‍ ആണെങ്കില്‍ അവയ്ക്ക് ക്വാറന്റൈന്‍ കാലയളവില്‍ പ്രതിരോധകുത്തിവെയ്പ് നല്‍കണം.കുത്തിവെയ്പ് നല്‍കി മൂന്നാഴ്ചക്ക് ശേഷം മാത്രം ഇവയെ ഫാമിലെ മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

5- ആറ് മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ.പശുക്കിടാങ്ങള്‍ക്ക് നാല് മാസം പ്രായമെത്തുമ്പോഴും  ആദ്യകുളമ്പ്രോഗപ്രതിരോധകുത്തിവെയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. 4 മുതല്‍ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനില്‍ക്കും.പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെയ്പ് ആവര്‍ത്തിക്കണം.എത്ര പ്രാവശ്യംരോഗപ്രതിരോധ കുത്തിവെയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറുമാസത്തിലൊരിക്കല്‍ കുത്തിവെയ്പ് എടുക്കുന്ന പശുക്കള്‍ക്ക് തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയുംരോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവെയ്പ് എടുത്തതുകൊണ്ടു മാത്രംരോഗം വരാതിരിക്കണമെന്നില്ല. ഇവയില്‍ തീവ്രത കുറഞ്ഞ രീതിയില്‍രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാള്‍രോഗസാധ്യതയുമുണ്ട്. കുളമ്പ്രോഗവാക്‌സിന്‍ തങ്ങളുടെ കന്നുകാലികള്‍ക്കും പന്നികള്‍ക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. 7 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെകുളമ്പ്രോഗവാക്സിന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സിന്‍ നല്‍കണം.

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs